Breaking News

ഡോക്ടർമാരില്ല, ഒ.പികൾ വെട്ടിച്ചുരുക്കുന്നു: സർക്കാർ ഏറ്റെടുത്തിട്ടും കരകയറാതെ പരിയാരം മെഡിക്കൽ കോളേജ്


കണ്ണൂർ: സർക്കാർ ഏറ്റെടുത്ത് മൂന്ന് വർഷം കഴിയുമ്പോഴും പരിയാരം മെഡിക്കൽ കോളജ് ശൈശവ ദശയിൽ തന്നെയാണ്. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടി ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. അതു കൊണ്ട് തന്നെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇതോടെ മുൻപ് എല്ലാ ദിവസവും ഉണ്ടായിരുന്ന പല ഒ പി കളും വെട്ടിച്ചുരുക്കി ആഴ്ചയിൽ രണ്ടും മൂന്നും ദിവസമാക്കി.


ഉത്തര മലബാറിൽ കാസർകോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമാവുമെന്ന പ്രതീക്ഷയിലാണ് 2019 ൽ സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയായിട്ടും ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും സ്ഥിരപ്പെടുത്തുന്ന നടപടി എങ്ങുമെത്തിയില്ല. 16 ഓഫീസ് സ്റ്റാഫുകളെയും  25 ലേറെ ഡോകടർമാരെയും ഡെപ്യൂട്ടേഷനിലും അല്ലാതെയും നിയമിക്കുക മാത്രമാണ് ആകെ ചെയ്തത്. ബാക്കി വരുന്ന 1600 ഓളം ജീവനക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കു മാ യി സമരം ചെയ്യുന്നതിനിടെ ആശുപത്രി കാര്യങ്ങൾ നടന്നു പോകുന്നുവെന്ന് മാത്രം.


സ്ഥിരപ്പെടുത്തൽ വൈകിയതോടെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇത്, എല്ലാ ദിവസവുമുണ്ടായിരുന്ന ഒപികൾ മൂന്നും നാലും ദിവസമായി വെട്ടിച്ചുരുക്കുന്നതിനിടയാക്കി.ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പലപ്പോഴും രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥ ആണ്. കൊബാൾട്ട് റൂം സൗകര്യമില്ലാത്തതിനാൽ ക്യാൻസർ ചികിത്സ മുടങ്ങിയിട്ട് രണ്ട് മാസം, മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാനാവശ്യമായ ശീതീകരണ സംവിധാനമില്ലാത്തതിനാൽ വൻതുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇതെല്ലാം കൂടി പരിതാപകരമാണ് പരിയാരം മെഡിക്കൽ കോളജിന്‍റെ അവസ്ഥ

No comments