ബെംഗളൂരുവിൽ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനുവിന് ശത്രുക്കളില്ലെന്ന് ബന്ധുക്കൾ; അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി
കാസര്‍കോട് : ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച മലയാളി യുവാവ് സനു തോംസണിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജപുരം സ്വദേശി സനുവിനെ ബെംഗളൂരിലെ ജിഗിനിയില്‍വെച്ച് മൂന്നംഗ സംഘം കുത്തിക്കൊന്നത്. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പോലീസ് അറിയിച്ചെങ്കിലും പിന്നീട് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പത്ത് വര്‍ഷമായി ജിഗിനിയിലെ ഒരു മെക്കാനിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സനുവിന് ശത്രുക്കളാരും ഇല്ലെന്നും ആര്‍ക്കെങ്കിലും സനുവിനോട് വൈരാഗ്യം തോന്നേണ്ടതായ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് സനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഏതെങ്കിലും തരത്തിലുളള ഭീഷണിയുള്ളതായും സനു ആരോടും പറഞ്ഞിട്ടില്ല. രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ ജോലി ചെയ്യുന്ന കമ്പനിയ്ക്ക് ഏകദേശം 150 മീറ്റര്‍ അകലെ വച്ചാണ് ബൈക്കില്‍ എത്തിയ സംഘം സനുവിനെ കുത്തിയ ശേഷം കടന്നുകളഞ്ഞത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സനു ആശുപത്രിയില്‍ എത്തും മുമ്പ് മരിക്കുകയും ചെയ്തു.കൊലപാതകം നടന്ന ഉടന്‍ പോലീസിനെ അറിയിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലൊന്നും ഉണ്ടായില്ല. ജിഗിനി പോലീസ് നടത്തിയ ഇന്‍ക്വസ്റ്റും തൃപ്തികരമല്ല. ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് അന്വേഷണ സംഘവുമായി ബന്ധപ്പെടുമ്പോള്‍ കിട്ടുന്ന മറുപടിയും തൃപ്തികരമല്ല. അന്വേഷണം വൈകുന്നത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന ആശങ്കയിലാണ് സനുവിന്റെ കുടുംബം.
അതേസമയം, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ജിഗിനി പോലീസ് നല്‍കുന്ന വിവരം.
No comments