Breaking News

675 എഐ ക്യാമറകളുമായി മോട്ടര്‍ വാഹന വകുപ്പ്; റോഡിലെ നിയമലംഘകർ‌ കുടുങ്ങും


തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ (എംവിഡി) 675 എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി. ‘സേഫ് കേരള പദ്ധതി’യിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകളാണ് നിരീക്ഷണത്തിന് ഒരുങ്ങിയത്. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു.


തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 60 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ–സംസ്ഥാന പാതകള്‍ക്കു പുറമേ മറ്റു പ്രധാന റോഡുകളിലും ക്യാമറകളുണ്ട്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താൻ 18 ക്യാമറകളും സ്ഥാപിച്ചു.


675 എഐ ക്യാമറകളിലൂടെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വഹന ഉടമയുടെ മൊബൈലിലേക്ക് മെസേജ് ആയും പിന്നാലെ തപാല്‍ മുഖേനയും പിഴ അടയ്ക്കാനുള്ള അറിയിപ്പെത്തും. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തില്‍ ആലോചിക്കും.

No comments