Breaking News

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു


ഇരിട്ടി: ആറളം ഫാമില്‍ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസമേഖല ഒന്‍പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു(37) ആണ് മരിച്ചത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ സമീപത്തെ വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ ആന ആക്രമിക്കുകയായിരുന്നു. ആനമതില്‍ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്.

ആനയുടെ ചിന്നംവിളിയും ബഹളവും കേട്ട സമീപത്തെ വീട്ടിലെ സ്ത്രീ വനം വകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് ദ്രുതപ്രതികരണ സംഘമെത്തി. ആനയുടെ ചവിട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു. ഉടനെ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.കാളികയത്തെ സരോജിനി ഗോവിന്ദന്‍ ദമ്പതിമാരുടെ മകനാണ് വാസു. ഭാര്യ: ശോഭ, മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത


No comments