എലിസബത്ത് രാജ്ഞി അന്തരിച്ചു ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാജാവാകും
ലണ്ടന്‍: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരി. അന്ത്യം സ്‌കോട്‌ലന്റിലെ ബാല്‍മോറന്‍ കൊട്ടാരത്തില്‍. വിടവാങ്ങല്‍ കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍.ബുധനാഴ്ച്ച 96കാരിയായ എലിസബത്ത് പ്രിവി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ശേഷം പിന്‍വലിച്ചിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനേത്തുടര്‍ന്നായിരുന്നു അത്. കാല്‍ വഴുതി വീണതാണ് രാജ്ഞിയുടെ ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. ചൊവ്വാഴ്ച്ച ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ചടങ്ങില്‍ അരോഗ്യവതിയായി, ചിരിച്ച് എഴുന്നേറ്റ് നില്‍ക്കുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൂത്ത മകൻ ചാൾസ് (73) ബ്രിട്ടന്റെ അടുത്ത രാജാവാകും. അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയുമാകും. സ്ഥാനമേറ്റെടുക്കുമ്പോൾ ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുക എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്ഥാനം ഏറ്റെടുക്കുന്ന ദിവസവും സമയവും തീരുമാനിച്ചിട്ടില്ല. ബ്രിട്ടന്റെ സിംഹാസനത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും ചാൾസ്. ചാൾസ് രാജകുമാരന്റെ രണ്ടാം ഭാര്യയാണ് കാമില. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞുവെച്ചിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് കാമിലയ്ക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.
No comments