Breaking News

മൊബൈൽ ഫോട്ടോഗ്രാഫി മനോഹരമാക്കാം; ഗൂഗിൾ സഹായിക്കും




'മഹേഷേ... ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലെടാ... പക്ഷേ അത് പഠിക്കാൻ പറ്റും' എന്ന് മഹേഷിന്റെ പ്രതികാരത്തിൽ പറയുന്നത് ഓർമയില്ലേ. അതുപോലെ സ്മാർട്ട് ഫോണിൽ സ്വന്തമായി ഫോട്ടോഗ്രാഫി പഠിച്ച് ക്രീയേറ്റിവിറ്റി പരീക്ഷിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ.

ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർക്ക് വേണ്ടി പുതിയ അപ്ഡേറ്റാണ് അവതരിപ്പിക്കുന്നത്. സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിയിലാണ് പുതിയ പരീക്ഷണം. ചെറിയ സെൻസർ മാത്രമുള്ള സ്മാർട്ട് ഫോണിൽ വെളിച്ച കുറവുള്ളപ്പോൾ ഫോട്ടോ എടുക്കുമ്പോൾ നോയിസ് ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പുതിയ അപ്ഡേറ്റിലൂടെ അത് ഒഴിവാക്കുകയാണ് ലക്ഷ്യം. മൾട്ടിനേർഫ് (MultiNeRF) എന്നു പേരിട്ടിരിക്കുന്ന ഓപ്പൺ സോഴ്സ് പദ്ധതിയായി ആണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ഫോട്ടോകളിൽ നോയിസ് ഉണ്ടാകുന്നത് ഇരുട്ടിലും വെളിച്ചക്കുറവ് ഉള്ള സ്ഥലങ്ങളിലും വെച്ച് ഫോട്ടോ എടുക്കുമ്പോഴാണ്. ആ പ്രശ്നം ഒഴിവാക്കാൻ ഇത് വഴി കഴിയുമെന്നാണ് പ്രതീക്ഷ.

സാധാരണയായി നേർഫ് എന്ന സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഫോട്ടോകൾ മികവുറ്റതാക്കി എടുക്കുന്നത്. നേർഫ് അഥവാ ന്യൂറൽ റേഡിയൻസ് ഫീൽഡ്‌സ് വഴി എടുക്കുന്ന ചിത്രങ്ങൾ കുറ്റമറ്റതായിരിക്കുന്ന രീതിയിൽ ഗൂഗിൾ സെറ്റ് ചെയ്തിരിക്കുന്നത്.

ഒരു ദൃശ്യത്തിലെ മുഴുവൻ ഡൈനാമിക് റെയ്ഞ്ചും നിലനിർത്തുകയും, ഫോക്കസ് ക്രമീകരിക്കുകയും ചെയ്യാവുന്ന രീതിയിലാണ് നേർഫ് പ്രവർത്തിക്കുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ എക്‌സ്‌പോഷറും ടോൺ മാപ്പിങും സെറ്റ് ചെയ്യാൻ കഴിയുമെന്ന ഗുണവുമുണ്ട്. ഒരു റോ (RAW) ഫയലിനോ, ഒന്നിലേറെ റോ ഫയലുകൾക്കോ നോയിസ് നീക്കം ചെയ്യല്‍ നടത്തുന്നതിനെക്കാൾ മികവുറ്റ രീതിയില്‍ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഗൂഗിളിന്റെ റോനേർഫ് (RawNeRF).

ഇതിൽ എടുക്കുന്ന ചിത്രങ്ങൾ , കൂരിരുട്ടിൽ ഉള്ളതാണെങ്കിലും മികവ് പുലർത്തുമെന്നാണ് പറയപ്പെടുന്നത്. സ്റ്റാൻഡാർഡ് നേർഫ് ചിത്രങ്ങളുടെ ആവശ്യങ്ങൾക്കായി എസ്ആർജിബി കളർസ് സ്‌പെയ്‌സിൽ എടുത്ത അധികം ഡൈനാമിക് റെയ്ഞ്ച് ഇല്ലാത്ത ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഈ രീതി പ്രയോജനപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഫോട്ടോഗ്രാഫിയിൽ പുത്തൻ സാധ്യതകൾ തുറന്നിടാൻ ഇത് സഹായിക്കുമെന്നാണ് സൂചനകൾ. കംപ്യൂട്ടേഷണൽ ഫോട്ടോഗ്രഫിയിൽ പുതിയൊരു പാതയ്ക്ക് തുടക്കമിടാനും ഇത് സഹായിക്കും. ബെൻ മിൽഡെൻഹാൾ, പീറ്റർ ഹെഡ്മാൻ, റിക്കാർഡോ മാർട്ടിൻ-ബ്രുവാല തുടങ്ങിയവർ ചേർന്നാണ് ഇത് സംബന്ധിച്ച പഠനം തയ്യാറാക്കിയിരിക്കുന്നത്.

No comments