ഡോക്ടറുടെ മരണം ; ബദിയഡുക്കയിൽ ഇന്ന് വിഎച്ച്പി ഹർത്താൽ പീഡനആരോപണത്തെ തുടർന്നുള്ള ഭീഷണിക്ക് പിന്നാലെയാണ് ഡോക്ടർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്
കാസര്‍കോട്: ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടർ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ പ്രാദേശിക ലീഗ് നേതാക്കളടക്കം 5 പേരെ ബദിയഡുക്ക പോലീസ് ചോദ്യം ചെയ്തു. മൃതദേഹം ഛിന്നഭിന്നമായതിനാല്‍ ഡോക്ടര്‍ ക്ലിനികില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത്. ബദിയഡുക്ക ടൗണില്‍ ദന്തല്‍ ക്ലിനിക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി.
ക്ലിനികില്‍ ചികിത്സയ്‌ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം. പിന്നാലെ വന്ന ലീഗ് നേതാക്കളായ അഞ്ചുപേര്‍ ഡോക്ടറെ പണം ആവശ്യപ്പെട്ട് ഭീഷണി പെടുത്തിയിരുന്നു. ഇതിനിടയിൽ ഡോക്ടർ ബൈക്കുമായി പോയി. തുടർന്നാണ് മരണം സംഭവിച്ചത്. ഡോക്ടറുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമ പരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി പ്രതിഷേധം ശക്തമാക്കി.ഇതിൻ്റെ ഭാഗമായി ബദിയഡുക്കയിൽ രാവിലെ മുതൽ ഹർത്താൽ ആരംഭിച്ചു.വ്യാപാര സ്ഥാപനങ്ങൾ അടച്ചു, പ്രദേശം പോലീസ് വലയിലാണ്
ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ലീഗ് നേതാക്കളായ അലി തുപ്പക്കല്‍, അന്‍വര്‍ ഓസോണ്‍, മുഹമ്മദ് ഷിഹാബുദ്ദീന്‍, അഷ്‌റഫ് കുംബഡാജെ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് പൊലീസ് കേസ് എടുത്തത്
No comments