Breaking News

കാസർകോട് ജില്ലയിൽ വീണ്ടും ഭക്ഷ്യ വിഷബാധ'; തടയാൻ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്


രാജപുരം : എണ്ണപ്പാറ പേരിയ ഭഗവതി കാവിൽ തെയ്യസ്ഥലത്ത്‌ പോയവർക്കും വയറിളക്കവും ചർദിയും. തായന്നൂർ, ചയ്യോം, ഗവ സ്‌കൂൾ എന്നിവടങ്ങളിലെ നിരവധി വിദ്യാർഥികളെ ഉൾപ്പടെ കാഞ്ഞങ്ങാട് ജില്ലാശുപത്രി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ പ്രവേശിച്ചു.
65 പേരാണ് കാഞ്ഞങ്ങാട്‌, എണ്ണപ്പാറ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ചിലർ സ്വകാര്യാശുപത്രിലും ചികിത്സ തേടി. ഉച്ചഭക്ഷണം, ഐസ്‌ക്രീം എന്നിവ കഴിച്ചവർക്കാണ് വയറിളക്കവും ചർദിയും അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി തന്നെ പലരും ചർദിച്ചു തുടങ്ങി വ്യാഴം ഉച്ചയോടെ കൂടുതൽ പേർ ആശുപത്രിയിലെത്തി. കാവിൽ വിതരണം ചെയ്ത ഭക്ഷണം, വെള്ളം എന്നിവയുടെ സാമ്പിൾ പരിശോധനക്കായി ആരോഗ്യവകുപ്പ്‌ അധികൃതർ ശേഖരിച്ചു. ഇവിടത്തെ ഐസ്‌ക്രീം വിൽപ്പനയും നിർത്തി.

അറിയിപ്പ്

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യ വിഷബാധ കണ്ടുവരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. 

സമൂഹ ഭക്ഷണം നൽകുന്ന എല്ലാ ചടങ്ങുകളുടെയും വിവരം നിർബന്ധമായും ആരോഗ്യ വകുപ്പിനെ രേഖാമൂലം അറിയിക്കണം.

ജല സ്രോതസ്  നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യണം.

ക്ലോറിനേറ്റ് ചെയ്ത ജലം ക്ലോറിൻ മണം ഉണ്ട് എന്നതിനാൽ തൊട്ടടുത്ത കിണറിലെ ജലം ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. 

 ഇത് വളരെ അപകടകരമാണ്. ജലസ്രോതസിൽ മീൻ വളർത്തുന്നവർ ജലം ക്ലോറിനേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ കിണർ ജലം ഉപയോഗിക്കാതിരിക്കുക.

പകരം ശുദ്ധ ജലം മറ്റൊരു സ്ഥലത്ത് നിന്ന് കൊണ്ടു വരണം . ഇത് ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്തണം.

സമൂഹ ഭക്ഷണം തയ്യാറാക്കുന്നവർ  ആരോഗ്യ പരിശോധനക്ക് വിധേയമായി ഹെൽത്ത് കാർഡ് എടുത്ത് ആവശ്യപ്പെടുമ്പോൾ കാണിക്കണം.

പച്ചക്കറികളും ഫലവർഗങ്ങളും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക

പൂപ്പൽ ബാധിച്ച ഭക്ഷണ പദാർത്ഥങ്ങൾ അച്ചാർ, കടല, പയർ, അരി തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

സമൂഹ ഭക്ഷണ പരിസരത്ത് മോര് വെള്ളം ഐസ് ക്രീം മറ്റ് പാനീയങൾ വിൽക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം

ഹെൽത്ത് ഇൻസ്പെക്ടർ

ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് 9847278945

No comments