Breaking News

കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവം; ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ്‌ ജഡ്ജിന്റെ റിപ്പോർട്ട്


കാസർഗോഡ് : കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ​ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. ജില്ലാ സബ്‌ ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ടാണ് പുറത്തു് വന്നിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തു. രോഗികൾക്കായി പകരം സംവിധാനം ഒരുക്കാനും സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജില്ലാ സബ് ജഡ്‌ജ് ബി കരുണാകരൻ സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിക് റിപ്പോർട്ട് നൽകി.

കാസർകോട് ജനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനാല്‍ രോഗികളുടെ ദുരിതം തുടരുന്നതിനിടെയാണ് ​ഗുരുതര വീഴ്ചയെന്ന് റിപ്പോ‍ർട്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയത് വലിയ വിവാദമായിരുന്നു. ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായി.


ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും. ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികള്‍ കയറി ഇറങ്ങണം.

No comments