Breaking News

'ഭാര്യയേയും മക്കളേയും ഞാൻ കൊന്നു': ബ്രിട്ടണിൽ കൂട്ടക്കൊലപാതകത്തിൽ കണ്ണൂർ സ്വദേശിയായ ഭർത്താവിന്റെ കുറ്റസമ്മതം


ലണ്ടന്‍: ബ്രിട്ടനിലെ കെറ്ററിംഗില്‍ മലയാളി നഴ്‌സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജു കുറ്റം സമ്മതിച്ചു. പ്രതിയുടെ ശിക്ഷ ജുലൈയില്‍ വിധിക്കും. അതുവരെ സാജുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നോര്‍താംപ്ടന്‍ഷന്‍ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. 2022 ഡിസംബറില്‍ വൈക്കം സ്വദേശികളായ അഞ്ജുവും മക്കളായ ജാന്‍വി, ജീവ എന്നിവരും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സാജു ഇവരെ കൊലപ്പെടുത്തുന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ഇവര്‍ ബ്രിട്ടീഷ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയില്‍ എത്തുന്നത്.

No comments