Breaking News

എ ഐ ക്യാമറ: 
 ജില്ലയിൽ 47കേന്ദ്രങ്ങളിൽ ചോയ്യങ്കോട്‌, പാണത്തൂർ, ഒടയംചാൽ എന്നിടങ്ങളിലും ക്യാമറ


കാസർകോട്‌ : ജില്ലയിൽ 47 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിർമിത ബുദ്ധിയുള്ള ക്യാമറകൾ (എഐ ക്യാമറകൾ) തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത്‌ ക്യാമറ കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെനിന്നും വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പിഴ നോട്ടീസ്‌ അയക്കും. പൊലീസ് ക്യാമറകളില്ലാത്ത പ്രദേശങ്ങളിലാണ്‌ എഐ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്‌. എഐ ക്യാമറ എത്തുന്നതോടെ ബൈക്കിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും.

ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
തൃക്കരിപ്പൂർ, തങ്കയം മുക്ക്‌, പടന്ന, കാലിക്കടവ്‌, നടക്കാവ്‌–- ഉദിനൂർ റോഡ്‌, ചെറുവത്തൂർ, ചീമേനി, നീലേശ്വരം, കോട്ടപ്പുറം (നീലേശ്വരം റോഡ്‌), ചോയ്യങ്കോട്‌, പാണത്തൂർ, ഒടയംചാൽ, ബന്തടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി, ബോവിക്കാനം, ചെർക്കള ജങ്‌ഷൻ, ചെർക്കള, മുള്ളേരിയ, ബദിയടുക്ക (രണ്ടിടത്ത്‌), പെർള, ഹൊസങ്കടി, ബന്തിയോട്‌, ഉപ്പള–- ബേക്കൂർ റോഡ്‌ (കൈക്കമ്പ), കുമ്പള (രണ്ടിടത്ത്‌), സീതാംഗോളി, കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌, കാസർകോട്‌ ചന്ദ്രഗിരി ജങ്‌ഷൻ, മേൽപറമ്പ്‌, കളനാട്‌ ജങ്‌ഷൻ (രണ്ടിടത്ത്‌), പാലക്കുന്ന്‌, ബേക്കൽ പാലം, പള്ളിക്കര, ചിത്താരി, മഡിയൻ, മഡിയൻ ജങ്‌ഷൻ (മഡിയൻ കൂലോംറോഡ്‌), അതിഞ്ഞാൽ, കോട്ടച്ചേരി റെയിൽവേ മേൽപ്പാലം–- ബീച്ച്‌ റോഡ്‌, കാഞ്ഞങ്ങാട്‌ (രണ്ടിടത്ത്‌), കാഞ്ഞങ്ങാട്‌ ടി ബി റോഡ്‌, ഹൊസ്‌ദുർഗ്‌ (പുതിയകോട്ട), പുതിയകോട്ട, ചെമ്മട്ടംവയൽ ജങ്‌ഷൻ.



പിഴ എങ്ങനെ

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

No comments