Breaking News

ജില്ലയിലെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും ഭക്ഷ്യസുരക്ഷ ലൈസൻസ് ഉറപ്പാക്കണം വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

കാസർഗോഡ് : ജില്ലയില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ഭക്ഷ്യവിഷബാധ തടയണമെന്നും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഹോട്ടൽ , ബേക്കറി , കാറ്ററിംഗ് സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.

 ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഹോട്ടലുകളിലെയും കാറ്ററിംഗ് യൂണിറ്റുകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം. നല്ല ഭക്ഷണം നല്‍കി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകളെ പ്രോത്സാഹിപ്പിക്കും. 

ഭക്ഷ്യസ്ഥാപനങ്ങളിലും കടകളിലും ജലപരിശോധന ഉറപ്പുവരുത്തണം. തീരുമാനം പൂര്‍ണ്ണമായും പാലിക്കുന്നതിനായി ഒരു മാസം സമയം അനുവദിക്കും.

 തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും. തൊഴിലുടമകളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്‌ട്രേഷന്‍, ജീവനക്കാരുടെ മെഡിക്കല്‍ പരിശോധന, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം നല്‍കണമെന്നും അറിയിച്ചു.

No comments