Breaking News

ഉറങ്ങിക്കിടന്ന ഭാര്യയെ ആട്ട്കല്ലിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ കോടോംബേളൂർ ശാസ്താംപാറയിലായിരുന്നു സംഭവം


എണ്ണപ്പാറ : 2016ൽ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്താംപാറ കോളനിയിൽ നടന്ന കൊലപാതകത്തിന്റെ ശിക്ഷ വിധിച്ച് കാസറഗോഡ് അഡ്ഹോക് സെഷൻസ് ഒന്നാം നമ്പർ കോടതി. ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതിയായ അമ്പാടി, കിടന്നുറങ്ങുകയായിരുന്ന തന്റെ ഭാര്യ നാരായണിയെ സംശയ രോഗത്തെ തുടർന്ന് 21.06.2016 ന് പുലർച്ചെ 3 മണിയോടെ ശരീരത്തിൽ ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു.


ചാരായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന അമ്പാടിയെ സംഭവം നടന്ന അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു . സംഭവത്തിന്റെ ദൃക്സാക്ഷികൾ ആയിരുന്ന അമ്പാടിയുടെ 3 ആൺമക്കളിൽ മൂത്ത മകന്റെ പരാതിയിലും രഹസ്യ മൊഴിയിലും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്.

അന്നത്തെ ബേക്കൽ സർക്കിൽ ഇൻസ്‌പെക്ടറും നിലവിൽ കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് DySP യുമായ വി.കെ വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

ദൃക്സാക്ഷികളായ 3 മക്കൾ അടക്കം നിരവധി പേർ  വിചാരണ വേളയിൽ  കൂറുമാറി. പരാതിക്കാരനും ദൃ‌ക്സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.

സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും ഫലപ്രദമായി ഉപയോഗിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. 30 ഓളം സാക്ഷികളെയും , 75 ഓളം വരുന്ന രേഖകളും വിസ്തരിച്ചു .

പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ  ഹാജരായി. ജില്ലാ കോടതിയിലെ SCPO മാരായ ഗിരീഷ്, ബിനു എന്നിവരും വിചാരണ വേളയിൽ പ്രോസീക്യൂഷൻ എയ്ഡ് ആയി പ്രവർത്തിച്ചു.

No comments