Breaking News

മൈക്ക് കുറ്റക്കാരനല്ല!; കേസ് അവസാനിപ്പിച്ച് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ഹാജരാക്കും




തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ പൊലീസ്. ഉപകരണങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ സാങ്കേതിക തകരാര്‍ തന്നെയാണ് പ്രസംഗം തടസ്സപ്പെടാന്‍ കാരണം എന്ന് ബോധ്യപ്പെട്ടതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസ് തീരുമാനിച്ചത്. അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൈക്ക് സെറ്റുകള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക് വിഭാഗം റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും.


കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്ന് പ്രസംഗം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസാണ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. സൗണ്ട് സിസ്റ്റം ഉടമസ്ഥന്റേയും ഓപ്പറേറ്ററുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം മൈക്കും ആംപ്ലിഫയറും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ തന്നെയെന്ന് കണ്ടെത്തിയത്.


കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും വെട്ടിലായതോടെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്നാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയത്. മൈക്ക് തകരാറിലായതില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. മൈക്ക് തകരാര്‍ വന്ന സമയത്ത് വി ടി ബല്‍റാം എഴുന്നേറ്റ് നിന്നു. സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളി ഉയരുന്നതിനൊപ്പം ബല്‍റാം ആംഗ്യം കാണിച്ചു. ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു എ കെ ബാലന്‍ പറഞ്ഞത്.

No comments