മൂകാംബിക ട്രാവൽസ് 75-ാമത് കാരുണ്യ യാത്രയ്‌ക്കൊരുങ്ങുന്നു ഇതിനോടകം 60 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം നൽകി
കാഞ്ഞങ്ങാട്: എല്ലാ മാസവും ഒന്നാം തീയ്യതി പാവപ്പെട്ട രോഗികൾക്ക് വേണ്ടി ജീവകാരുണ്യ യാത്ര സംഘടിപ്പിക്കുന്ന മൂകാംബിക ട്രാവൽസിൻ്റെ ആഗസ്ത് ഒന്നാം തീയ്യതിയിലെ കാരുണ്യ യാത്ര 75-ാം മാസത്തിലേക്ക്. 2016 മാർച്ചിൽ ആരംഭം കുറിച്ച കാരുണ്യ യാത്രയിലൂടെ ഇതിനോടകം നൂറിൽ പരം രോഗികൾക്കാണ് സഹായഹസ്തം നീട്ടിയത്. 60 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം ഇതിനോടകം നൽകി. കൊറോണ പ്രതിസന്ധി കാലത്ത് പാവപ്പെട്ടവർക്ക് കാരുണ്യ യാത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ വിഭവ വിതരണവും നടത്തിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകുന്നതിനായി ജീവൻ രക്ഷാ ഉപകരണങ്ങളും ഇന്ന് സ്വന്തമായുണ്ട്. ആഗസ്ത് ഒന്നാം തീയ്യതി കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത് ഗുരുതര രോഗം ബാധിച്ച കാസർഗോട്ടെ മൂന്നര വയസ്സുള്ള ഇഷാൻ, ഇരു വൃക്കകളും തകരാറിലായ പരപ്പ ഇടത്തോട് സ്വദേശി സുബൈർ, അർബുദ രോഗം ബാധിച്ച രാജപുരത്തെ ജക്സൺ മാർക്കോസ് എന്നിവർക്ക് വേണ്ടിയാണ്. (കാസർഗോഡ് , ബന്തടുക്ക) (ബന്തടുക്ക - കരിവേടകം -കാഞ്ഞങ്ങാട്) (കാഞ്ഞങ്ങാട്- കൊന്നക്കാട് - പാണത്തൂർ) എന്നീ റൂട്ടുകളിൽ 3 ബസുകളാണ് കാരുണ്യ യാത്ര നടത്തുന്നത്. വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ വിഹിതവും, സുമനസ്സുകളുടേയും യാത്രക്കാരുടെയും വിഹിതവും ചേർത്താണ് രോഗികൾക്ക് നൽകുന്നത്. കാട്ടൂർ വിധ്യാധരൻ നായരുടേതാണ് ബസ്
No comments