വെള്ളരിക്കുണ്ട് –ഹൊസ്ദുർഗ് ബൈപ്പാസ് ; സ്ഥലം വിട്ടുനൽകാമെന്ന് അട്ടക്കണ്ടം ഗ്രാമസഭാ യോഗത്തിൽ അട്ടക്കണ്ടം നിവാസികൾ.
വെള്ളരിക്കുണ്ട് : മടിക്കൈയുടെയും കോടോം ബേളൂരിന്റെയും ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വെള്ളരിക്കുണ്ട് –-ഹൊസ്ദുർഗ് ബൈപ്പാസ് നിർദേശത്തിന് പിന്തുണയുമായി അട്ടക്കണ്ടം നിവാസികൾ.
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് യാഥാർഥ്യമാക്കാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് നിലപാട്. പത്തല്ല, പത്തര മീറ്റർ സ്ഥലംതന്നെ വിട്ടുനൽകാമെന്ന് അട്ടക്കണ്ടം ഗ്രാമസഭാ യോഗത്തിൽ മുഴുവനാളുകളുടെയും പിന്തുണയോടെ പ്രമേയം അംഗീകരിച്ചു.
വള്ളിച്ചിറ്റ മുതൽ തായന്നൂർ വരെ സ്ഥലം കിട്ടാനുള്ള എല്ലാതടസവും ഇതോടെ ഇല്ലാതായി. ചെമ്മട്ടംവയൽ –-കാലിച്ചാനടുക്കം റോഡിന് കുറുകെ തണ്ണീർ പന്തലിൽനിന്ന് തായന്നൂർ മദ്രസ വരെ 2.5 കിലോമീറ്ററും തായന്നൂർ ടൗൺ മുതൽ ഇടത്തോട് വരെ ആറുകിലോമീറ്ററും മാത്രമേ നവീകരിക്കേണ്ടതുള്ളൂ.
യാഥാർഥ്യമായാൽ 31 കിലോമീറ്റർ ദൂരംകൊണ്ട് വെള്ളരിക്കുണ്ടിൽനിന്ന് കാഞ്ഞങ്ങാടെത്താം. ഇരുതാലൂക്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ ഈ പാത നിരവധി പട്ടിക ജാതി, വർഗ കോളനികളിലൂടെയാണ് കടന്നുപോകുന്നത്.
No comments