Breaking News

അപർണയുടെ മരണം; മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം തുടർനടപടിയെന്ന് പൊലീസ്




തിരുവനന്തപുരം: സിനിമ-സീരിയൽ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം നടപടികളിലേക്ക് കടക്കുമെന്ന് കരമന പൊലീസ്. ആരെയെങ്കിലും പ്രതിചേർക്കണോ എന്നും പരിശോധിക്കും. ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ദാമ്പത്യ പ്രശ്നങ്ങളാണ് അപർണ ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആ നിലയ്ക്കുള്ള മൊഴികളും സാഹചര്യ തെളിവുകളുമാണ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.


ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ആവശ്യമെങ്കിൽ എടുക്കും. അപർണ കടുത്ത നിരാശയിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തെ നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ. കഴിഞ്ഞ ദിവസമായിരുന്നു നടിയെ കരമനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയലിൽ അഭിനയിക്കാൻ പോകുന്നതിനെ ഭർത്താവ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചും തർക്കങ്ങൾ നിലനിന്നിരുന്നതായാണ് സൂചന.


ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയും മരണത്തിലേക്ക് നയിക്കാൻ കാരണമായതായി പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നു. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായും സഹോദരി കരമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

No comments