Breaking News

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ചുമതല ഏറ്റെടുത്തേക്കില്ല; നിയമനം സുരേഷ് ഗോപി അറിയാതെയെന്ന് സൂചന




തിരുവനന്തപുരം: സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തിയതില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അമര്‍ഷത്തിലെന്ന് സൂചന. മുന്നറിയിപ്പ് ഇല്ലാതെയാണ് സുരേഷ് ഗോപിക്ക് അധ്യക്ഷ ചുമതല നല്‍കിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.


ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പദവിയില്‍ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോയെന്ന കാര്യത്തിലാണ് ആശങ്ക. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തില്‍ നടക്കാനിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ടമായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര. സുരേഷ് ഗോപി രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഈ പദയാത്ര. അതിനിടെ സത്യജിത് റായ് ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി ഏറ്റെടുക്കാനാവുമോയെന്ന ആശങ്കയുണ്ട്.


കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. എന്നാല്‍ ഒരു ബിജെപി നേതാവിനെ ചുമതല ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് യൂണിയന്‍ അറിയിച്ചത്.

No comments