Breaking News

സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി വെള്ളത്താമര 
വാരിച്ചൂടി തീർഥങ്കര

കാഞ്ഞങ്ങാട് : ഇലകളുടെ പച്ചപ്പുകൾക്ക് മേലെ വെള്ളം തൊടാതെ നിൽക്കുന്ന വെള്ളത്താമരയുള്ള തടാകം തീർഥങ്കരയുടെ സ്വകാര്യ അഹങ്കാരമാണ്. ഏതുവേനലിലും വറ്റാത്ത ശുദ്ധജല സ്രോതസിൽ ചെറുമീനുകൾ കൂട്ടത്തോടെ സദാസമയവുമുണ്ടാകും. ഈകേന്ദ്രം പുറംനാട്ടുകാർ കൂടി കണ്ടുപോകുന്നൊരു ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് മാത്രം ഇതുവരെ പരിഹാരമായില്ല. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ‘നെബുലോ നൂസിഫെറ ’എന്ന ഇനം വെള്ളത്താമരയാണ്‌ തടാകത്തിൽ നിറയെ.
പടന്നക്കാട് കാർഷിക കോളേജിന് കീഴിലാണ് ഈ സ്ഥലം. ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കേണ്ട ആലോചന കാസർകോട് വികസന പാക്കേജ് വിഭാവനം ചെയ്തിരുന്നതായി സ്പെപെഷ്യ ഇ പി രാജ്മോഹൻ പറഞ്ഞു. ഒന്നരവർഷം മുമ്പ്‌ ഡിപിആർ ആവശ്യപ്പെട്ടപ്പോൾ കോൺക്രീറ്റ് ഭിത്തിയുയർത്തിയുള്ള ശുപാർശയാണ് കിട്ടിയത്. പ്രകൃതിക്കിണങ്ങിയ ഡിപിആർ കിട്ടിയാൽ പാക്കേജിലെ ഫണ്ടുപയോഗിച്ചുതന്നെ നടപ്പാക്കാം.
തടാകത്തെ ഉപയോഗപ്പെടുത്തി കാഞ്ഞങ്ങാട്‌ ന​ഗരസഭയുടെ വടക്കൻ മേഖലയിലെയും തീരദേശത്തെയും കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന്‌ കൗൺസിലർ കെ അനീശൻ പറഞ്ഞു. സാങ്കേതിക നൂലാമാലകൾ ഇതിന് തടസമായി. ചാൻസിലറുടെ അധികാര പരിധിയിലാണ് സ്ഥലം സംബന്ധിച്ച കാര്യങ്ങളെന്നാണ്‌ കാർഷിക കോളേജ്‌ അധികൃതർ പറയുന്നത്‌. ഇതിന് സമീപത്തേക്ക് നടപ്പാതയും വഴി വിളക്കുകളും സ്ഥാപിച്ചാൽ ആളുകൾ വരുമെന്നും ന​ഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി വളർത്താനാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്.


No comments