Breaking News

200 കോടി ചെലവുള്ള വിവാഹം; ചെലവ് കാശ് മുഴവന്‍ 'പണ'മായി നല്‍കി; വരനെ ചോദ്യം ചെയ്ത് ഇഡി



ഇന്ന് ഇന്ത്യയില്‍ ഏറെ പൊതുസമ്മതി നേടിയ ഒരു വാചകമാണ് 'ഇത് ഇഡിയുടെ കാലമാണ്' എന്നത്. ഇഡി എന്നാല്‍ സാക്ഷാല്‍ 'എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്' തന്നെ. ഭരണകൂടം ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ട് കാലമേറെയായി. എങ്കിലും ഭരണപക്ഷത്തോടൊപ്പമില്ലാത്ത രാജ്യത്തെ നിരവധി പ്രാദേശിക ദേശീയ നേതാക്കളും ഇന്ന് വിവിധ തരത്തിലുള്ള ഇഡിയുടെ അന്വേഷണം നേരിടുകയാണെന്ന് ദിവസേന പത്രങ്ങളിലൂടെ കടന്ന് പോകുന്ന ആര്‍ക്കും വ്യക്തമാകും. ഇതിനിടെയിലാണ് ഒരു വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇഡി വരനെ ചോദ്യം ചെയ്തെന്ന വാര്‍ത്തയെത്തിയത്. ചോദ്യം ചെയ്തത് വരനെ മാത്രമല്ല, വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ രൺബീർ കപൂറിനെ അടക്കമാണ്. ഇതോടെ 'മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ്' വാര്‍ത്താ പ്രധാന്യം നേടി. ചോദ്യം ചെയ്യലിനുള്ള കാരണമെന്താണെന്നല്ലേ? വിവാഹത്തിന്‍റെ ചെലവ് കാശ് മുഴുവനും പണമായി നല്‍കിയെന്നത് തന്നെ. ഇതിലെന്താണ് തെറ്റെന്ന് തോന്നുനുണ്ടെങ്കില്‍ ആ ചെലവ് കാശ് എത്രയെന്ന് കൂടിയറിയണം. അത് ഒന്നും രണ്ടും കോടിയല്ല, മറിച്ച് 200 കോടി രൂപയാണ്.


ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിന്‍റെ പ്രമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകറാണ് ഇഡി ചോദ്യം ചെയ്ത ആ വരന്‍. സൗരഭിന്‍റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിൽ റാസൽഖൈമയിൽ വച്ചായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിരുന്നുകാരെ റാസല്‍ഖൈമയിലേക്ക് കൊണ്ട് പോയതാകട്ടെ സ്വകാര്യ ജറ്റ് വിമാനങ്ങളില്‍. മുംബൈ ആസ്ഥാനമായുള്ള ഇവന്‍മാനേജ്മെന്‍റ് വിവാഹം അതിമനോഹരമായി കൈകാര്യം ചെയ്തു. എന്നാല്‍ ഇതിനെല്ലാറ്റിനും വേണ്ടി ചെലവായ കാശ്, പണമായി നല്‍കിയതാണ് ഇഡിയെ സംശയമുനയില്‍ നിര്‍ത്തിയത്. പ്രത്യേകിച്ചും ചെലവിനുള്ള 200 കോടിയും പണമായി കൈമാറിയെന്നത് ഇഡിയുടെ സംശയം വര്‍ദ്ധിപ്പിച്ചു. സെപ്റ്റംബർ 15 ലെ പ്രസ്താവനയിൽ, ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനത്തിന് ഹവാല ഇടപാടുകൾ വഴി 112 കോടി രൂപ എത്തിച്ചെന്നും ഇത് കൂടാതെ 42 കോടി രൂപയുടെ ഹോട്ടൽ ബുക്കിംഗുകൾ യുഎഇ കറൻസിയിൽ പണമായി നല്‍കിയെന്നും ഇഡി പറയുന്നു. തുടര്‍ന്ന് ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ ഹവാല ഇടപാടുകളുടെയും കണക്കിൽ പെടാത്ത പണത്തിന്‍റെയും തെളിവുകൾ കണ്ടെത്തിയതായും ഏജൻസി അറിയിച്ചു.

No comments