മലയോരത്തിന് അഭിമാനമായി രാജപുരത്ത് കുടിയേററ സ്മാരകം യാഥാർത്ഥ്യമാവുന്നു
രാജപുരം: കാടിനോടും കാട്ടുമൃഗങ്ങളോടും പോരടിച്ച് കുടിയേറ്റത്തിന്റെ വിജയഗാഥ കുറിച്ച് രാജപുരത്ത് കുടിയേറ്റസ്മാരകം യാഥാർത്ഥ്യമാവുന്നു.
72 കുടുംബങ്ങളുമായി കോട്ടയത്തുനിന്നും 1943 ഫെബ്രുവരി രണ്ടിന് ആദ്യമായി രാജപുരത്തെത്തിയ ക്രിസ്ത്യൻ കുടിയേറ്റത്തെ ഓർമപ്പെടുത്തിയാണ് സ്മാരകമുയരുന്നത്.
തിരുകുടുംബദേവാലയത്തിന്റെയും, സ്കൂളിന്റെയും സമീപത്തായി ഇരുനിലകളിലായാണ് സ്മാരകം പണിയുന്നത് .
മ്യൂസിയം, ഫോട്ടോ ഗ്യാല റി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെയാണിത്. 80 വർഷങ്ങൾക്കുമുമ്പ് നടന്ന കുടിയേറ്റത്തിൽ പങ്കെടുത്ത ആരും ജീവിച്ചിരിക്കുന്നില്ലെങ്കിലും
അവരുടെ ഓർമകൾ വിളിച്ചോതുന്നതാണ് സ്മാരകം. ആദ്യ കുടിയേറ്റക്കാരുടെ പരിശ്രമം ത്തിന്റെ ഭാഗമായി 2000 ഏക്കർ ഭൂമി വാങ്ങി വിതരണം ചെയ്താണ് മലയോരത്ത് അവർ കഠിനാധ്വാനം ചെയ്ത് മണ്ണിനെ പൊന്നാക്കിമാറ്റിയത്. ആ ഓർമ്മകളുമായാണ് സ്മാരകം നിർമ്മിക്കുന്നത്. ഇതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
കോട്ടയം രൂപത മെത്രാൻ ആയിരുന്ന പരേതനായ അലക്സാണ്ടർ ചൂളപ്പറമ്പൽ, പ്രൊഫസർ ജോസഫ് കണ്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ രാജപുരത്ത് എത്തിയത്. രാജപുരം തിരുകുടുംബദേവാലയവും, ക്നാനായ കത്തോലിക്ക കോൺഗ്രസും ചേർന്നാണ് സ്മാരകം നിർമ്മിക്കുന്നത്. തിരുകുടുംബ ദേവാലയ വികാരി മാത്യു കട്ടിയാങ്കൽ ചെയർമാനും, മാത്യു പൂഴിക്കാല കൺവീനറും, സജി മുളവനാൽ സെക്രട്ടറിയുമായ സമിതിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
No comments