Breaking News

'പൊളിഞ്ഞു വീഴാറായ വീട്, മക്കളില്ല, കയ്യില്‍ നയാ പൈസയില്ല': 8 ലക്ഷം തിരികെ കിട്ടാന്‍ ബാങ്ക് കയറിയിറങ്ങി 72കാരി




പാലക്കാട്: സംസ്ഥാനത്തെ സഹകരണ തട്ടിപ്പിൽ സമ്പാദ്യം നഷ്ടമായവരിൽ നല്ലൊരു പങ്ക്, ജീവിതത്തിൽ ഇനിയൊരു വരുമാനവും പ്രതീക്ഷിക്കാൻ ഇല്ലാത്ത വയോജനങ്ങളാണ്. കരുവന്നൂർ ബാങ്കിന് സമാനമായി പാലക്കാട് കുഴൽമന്ദം ക്രെഡിറ്റ് സഹകരണ സംഘവും 5 വർഷമായി നിക്ഷേപകർക്ക് പണം നൽകുന്നില്ലെന്ന് പരാതി. നിക്ഷേപകര്‍ക്ക് കിട്ടാനുള്ളത് 13.5 കോടി രൂപയാണ്. പണം ചോദിച്ചെത്തുന്നവരെ ഭരണ സമിതി ഭീഷണിപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്.

"പലിശ കൂടുതല്‍ കിട്ടുമെന്ന് പറഞ്ഞ് അതില്‍ ചേര്‍ന്നതാ. പൈസ കിട്ടാതെ വല്ലാത്ത സങ്കടമുണ്ട്. ഇങ്ങനെ പോയെന്ന് അറിയുമ്പോ... കുട്ടികളൊന്നുമില്ല. ആരും തരാനുമില്ല. വല്ലാത്ത കഷ്ടം. വീട് നന്നാക്കണമെങ്കില്‍ പൈസ വേണം. കണ്ണ് ഓപ്പറേഷന് കടം വാങ്ങി. നമ്മള്‍ ഇന്നേ വരെ ആരെയും ചതിച്ചിട്ടില്ല. അതുകൊണ്ട് പൈസ കിട്ടണേ ഭഗവാനേ എന്നേയുള്ളൂ"- 72 വയസുള്ള വത്സലയുടെ ഭർത്താവ് മരിച്ചിട്ട് 20 വർഷമായി. കുട്ടികളില്ല.


എൽഐസിയിൽ നിന്ന് വിരമിച്ചപ്പോൾ ഭർത്താവിന് കിട്ടിയ പണം വത്സല നിക്ഷേപിച്ചത് കുഴൽമന്ദം ബാങ്കിലാണ്. 75 വർഷം പഴക്കമുള്ള ഓടിട്ട വീട് എപ്പോൾ പൊളിഞ്ഞു വീഴുമെന്ന് അറിയില്ല. പുതുക്കി പണിയാമെന്ന് വെച്ചാൽ കയ്യിൽ നയാ പൈസയില്ല. 8 ലക്ഷം രൂപ ബാങ്കിൽ കിടക്കുമ്പോൾ കണ്ണിന് ശസ്ത്രക്രിയ നടത്താനുള്ള തുക ഉണ്ടാക്കിയത് കടം വാങ്ങിയാണ്. സ്വസ്ഥമായി ജീവിക്കേണ്ട വാർദ്ധക്യത്തിൽ വൽസല ഇപ്പോൾ ബാങ്ക് കയറിയിറങ്ങുകയാണ്.

No comments