Breaking News

കളനാട് സ്വദേശിനിയായ ഭർതൃമതിയുടേയും മകളുടേയും മരണം; സുഹൃത്തായ അദ്ധ്യാപകൻ അറസ്റ്റിൽ


കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറില്‍ ചാടി മരണപ്പെട്ട സംഭവത്തില്‍ യുവതിയുടെ സുഹൃത്തും സ്വകാര്യ സ്‌കൂള്‍ അധ്യാപകനുമായ ബാര എരോല്‍ ജുമാ മസ്ജിദിന് സമീപത്തെ സഫ്വാന്‍ ആദൂറിനെ (29) ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും ഉള്ള വകുപ്പുകള്‍ പ്രകാരം മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന റുബീനയെയും അഞ്ചര വയസുള്ള മകള്‍ ഹനാന മറിയത്തിനെയും അരമങ്ങാനത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെമുതല്‍ കാണാനില്ല എന്ന് കാണിച്ച് യുവതിയുടെ പിതാവ് അബ്ദുള്‍ റഹ്മാന്‍ മേല്പറമ്പ പോലീസില്‍ പരാതി നല്കിയിരുന്നു. പരാതിയില്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തവെ യുവതിയുടെയും മകളുടെയും ബോഡി തൊട്ടടുത്ത കിണറില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പോലീസില്‍ നല്കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭര്‍തൃമതിയായ യുവതി ഒമ്പത് വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അദ്ധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നുമാണ് ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റിങ്ങുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

ഇതോടെ യുവാവ് കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് മൊഴി എടുക്കുന്നതിനായി ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അദ്ധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. കേസന്വേഷണ സംഘത്തില്‍ സിഐ ഉത്തംദാസിനോടൊപ്പം എസ്‌ഐ വിജയന്‍ വികെ, സീനിയര്‍ സിവില്‍ പോലീസുകാരായ പ്രദീപ്കുമാര്‍, സീമ വി, പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു.


No comments