പലസ്‌തീനിൽ നടക്കുന്നത് ക്രൂരമായ വംശഹത്യ ; കാസർകോട് പലസ്‌തീൻ ഐക്യദാർഢ്യ സദസ് സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്തു
പലസ്‌തീനില്‍ ക്രൂരമായ വംശഹത്യയാണ് നടക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആധുനിക ലോകം ഇത് വരെ കാണാത്ത ക്രൂരതയാണിത്. ഇത് യുദ്ധമല്ലെന്നും ഒരു സൈന്യം ഏകപക്ഷീയമായ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു. നവകേരള സദസ് വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. കാസർകോട് പലസ്‌തീൻ ഐക്യദാർഢ്യ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ ചെയ്യുന്നത് മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ്. ഇസ്രയേല്‍ എല്ലാ പാരമ്പര്യങ്ങളും നിഷേധിക്കുകയാണ്. പലസ്‌തീൻകാരെ രാഷ്ട്ര രഹിത, ഭൂരഹിത മനുഷ്യരാക്കി മാറ്റാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.
ഈ വിഷയത്തില്‍ ഇന്ത്യന്‍ ജനതയുടെയും സിപിഐ എമ്മിന്റെയും നിലപാട് സുവ്യക്തമാണ്. വംശഹത്യ അവസാനിപ്പിക്കണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. മോദി ഗവണ്‍മെന്റിന്റെ നിലപാട് ഇസ്രയേല്‍ അനുകൂലമാണ്. നമ്മുടെ വിദേശ നയത്തിനെതിരാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു.
അമേരിക്ക – ഇന്ത്യ – ഇസ്രയേല്‍ അച്ചുതണ്ടുണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനെതിരെയാണ് ഇന്ത്യയില്‍ പ്രതിഷേധമുയര്‍ന്ന് വരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ വംശഹത്യ നടത്തുന്നത്. മധ്യ പൂര്‍വദേശം കൈയ്യടക്കാനുള്ള ശ്രമമാണ് ഇസ്രയേലിന്റേത്. മാനവികതയ്ക്കും മനുഷ്യത്വത്തിനുമെതിരായ യുദ്ധമാണിതെന്നും യെച്ചൂരി പറഞ്ഞു."
No comments