Breaking News

കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി മയക്കുവെടി വെച്ച്‌ ബന്തടുക്കയിലെ പുല്ലാഞ്ഞി വനമേഖലയിലേക്ക് തുറന്ന് വിട്ടു


മടിക്കൈ: കിണറിൽ വീണ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി പിന്നാലെ നാട്ടിൽ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തി കാട്ടുപോത്ത്. കാസര്‍കോട് മടിക്കൈ മൂന്ന്റോഡില്‍ കിണറ്റില് വീണ കാട്ടുപോത്തിനെ വനംവകുപ്പ് അധികൃതര്‍ കരകയറ്റിയെങ്കിലും നാട്ടില്‍ ചുറ്റിത്തിരിഞ്ഞത് ഭീതി പരത്തുകയായിരുന്നു. അധികൃതർ പരിശ്രമിച്ചിട്ട് കാട് കയറാതിരുന്ന കാട്ടുപോത്തിനെ ഒടുവില്‍ മയക്കുവെടിവച്ചാണ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടാണ് മടിക്കൈ മൂന്ന്റോഡിലെ വിജയന്‍റെ വീട്ടുപറമ്പിലെ കിണറ്റില് കാട്ടുപോത്ത് വീണത്. ജനവാസ മേഖലയായതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് അര്‍ധരാത്രിയിലേക്ക് മാറ്റി. ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു രക്ഷാപ്രവർത്തനം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്ന് കയറാനുള്ള വഴിയൊരുക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കാട്ടുപോത്ത് കിണറിന് പുറത്തെത്തി. എന്നാൽ കാര്യങ്ങൾ ഇവിടെ കൊണ്ട് തീർന്നില്ല. പോത്ത് കാട്ടിലേക്ക് പോയില്ല. ഇതും പോരാതെ പ്രദേശത്തെ വീട്ടുവളപ്പില്‍ നിലയുറപ്പിച്ച് ചുറ്റിത്തിരിയാനും ആരംഭിച്ചു. കാട്ടുപോത്ത് നാട്ടില്‍ത്തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

ആരേയും ആക്രമിക്കാത്തത് മാത്രമായിരുന്നു ആശ്വാസം. ഒടുവില്‍ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് വനംവകുപ്പിന്‍റെ വിദഗ്ധരെത്തി. മൂന്ന്റോഡ് പുല്ലാഞ്ഞിയില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെ കാട്ടുപോത്തിന് മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. കിണറ്റില്‍ വീണപ്പോള്‍ കാട്ടുപോത്തിന് മസില്‍ സ്ട്രെയിന്‍ ഉണ്ടായതായി വനംവകുപ്പ് വിശദമാക്കി. ഇതിന് ചികിത്സ നല്‍കി. പിന്നീട് വനംവകുപ്പിന്‍റെ അനിമല്‍ ആംബുലന്‍സില്‍ ബന്തടുക്കയിലേക്ക് കൊണ്ടുപോയ കാട്ടുപോത്തിനെ പുല്ലാഞ്ഞി വന മേഖലയിലേക്ക് കാട്ടുപോത്തിനെ തുറന്ന് വിട്ടു. എല്ലാവര്‍ക്കും ആശ്വാസം.

No comments