Breaking News

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം


കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത ദിവസങ്ങളിൽ യുവാവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി അന്വേഷണവുമായി സഹകരിക്കും. അതേസമയം ലഭിച്ച അസ്ഥി കഷണങ്ങളുടെ വിശദ പരിശോധന നടത്തിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ ദിവസം ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാൽ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സാന്നിധ്യത്തിൽ പൊലീസും അഗ്നി രക്ഷാ സേനാംഗങ്ങളും ഏറെ കഷ്ടപ്പെട്ടാണ് 15 അടി താഴ്ചയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. അസ്ഥികൂടത്തോടൊപ്പം ടാങ്കിൽ നിന്ന് ഷർട്ടിന്റെയും പാന്റിന്റെയും അംശങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഇതു കൂടാതെ തൊപ്പി, ടൈ, റീഡിങ്ങ് ഗ്ലാസ്, എന്നിവയും കണ്ടെത്തി. സമീപത്തു നിന്ന് ഒരു ചെറിയ സ്റ്റൂളും കയറും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ തലശേരി സ്വദേശി അവിനാശിന്റെ പേരാണുള്ളത്.

No comments