Breaking News

ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് 54 കാരന് 10 വർഷം കഠിന തടവ്, പിഴയുമൊടുക്കണം




പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. പുലാമന്തോൾ ടി.എൻ പുരം വടക്കേക്കര ശങ്കരൻതൊടി വീട്ടിൽ ശിവദാസനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. 2022നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിഴയടച്ചില്ലെങ്കിൽ പത്തുമാസം അധിക തടവും അനുഭവിക്കണം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി. അലവി, സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്വപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 10 സാക്ഷികളെ വിസ്തരിച്ചു. കേസിൽ 16 രേഖകൾ ഹാജരാക്കി. വിചാരണക്കൊടുവിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് ശിവദാസനെ കോടതി കഠിനതടവിന് ശിക്ഷിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.

No comments