പടന്നക്കാട് ദേശീയ പാതയോരത്ത് കടക്ക് മുമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി
കാഞ്ഞങ്ങാട് : പടന്നക്കാട് ദേശീയ പാതയോരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ഒരു കടയുടെ മുന്നിൽ കഞ്ചാവ് ചെടി വളർന്നു നിൽക്കുന്നത് ഡിവൈ.എസ്.പി ബാബു പെരിങ്ങത്തിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. വാഹനം നിർത്തി സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൂന്നു ചെടികൾ കൂടി വളർന്നു നിൽക്കുന്നത് കണ്ടത്. ഡിവൈ.എസ്.പി വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. ചെടികൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ആരാണു കഞ്ചാവ് കൃഷിക്കു പിന്നിലെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്. ദേശീയ പാതയോരത്ത് കഞ്ചാവു കൃഷി ധൈര്യസമേതം നടത്താൻ ആരും തയ്യാറാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂർവ്വം നട്ടുവളർത്തിയതാണെങ്കിൽ മറ്റു ചെടികളും സമീപത്ത് നട്ട് ശ്രദ്ധതെറ്റിക്കുമായിരുന്നു. ആരുടെയെങ്കിലും കയ്യിൽ നിന്നു അബദ്ധത്തിൽ വീണു മുളച്ചതായിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
No comments