Breaking News

ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കാഞ്ഞങ്ങാട് സ്വദേശിയാണ്


കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. അദ്ദേഹത്തിന്റെ കഥകാദികെ എന്ന വിവർത്തനമാണ് പുരസ്കാരത്തിന് അർഹമായത്.

മുകയര്‍: വംശീയത, സംസ്‌കാരം, അതിജീവനം, ഫോക്‌ലോര്‍ സമീപനങ്ങളും സാധ്യതകളും, വരിയുടക്കപ്പെട്ട ജന്മങ്ങള്‍, മാധ്യമം: മൗലികതയും നിരാകരണവും, വാക്കിന്റെ രാഷ്ട്രീയം, ബ്യാരിഭാഷാ നിഘണ്ടു, തുളു-മലയാളം നിഘണ്ടു തുടങ്ങി പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യവിമര്‍ശനം, താരതമ്യ സാഹിത്യം, ഫോക്‌ലോര്‍ വ്യാകരണം തുടങ്ങിയ ജ്ഞാന മേഖലകളില്‍ 20 ല്‍ പരം കൃതികള്‍ വേറെയും രചിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, എം.കെ.കെ നായര്‍ അവാര്‍ഡ്, കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ഐ.സി ചാക്കോ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം, വെങ്കിട രാമയ്യ ദ്രാവിഡ ഭാഷാശാസ്ത്ര പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


ഉദിനൂരിൽ ജനിച്ച അദ്ദേഹം കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ 1985ല്‍ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 2006ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ റീഡര്‍ ആന്റ് ഹെഡ് ആയി. സെമിനാറുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശില്‍പ്പശാലകളിലൂടെയും ഇന്ത്യയിലെ മിക്ക സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ സര്‍വകലാശാലയില്‍ ആതിഥ്യം നല്‍കി. മലയാളത്തോടൊപ്പം ബ്യാരി, തുളു തുടങ്ങിയ ഭാഷകള്‍ക്കും ഗവേഷണ സൗകര്യമൊരുക്കി. ബ്യാരി നിഘണ്ടുവിലൂടെ ലോകത്തിനു മുന്നിലേക്ക് പുതിയൊരു ഭാഷയെയും സംസ്‌കാരത്തെയും കൊണ്ടുവന്നു. ലിപിയില്ലെന്നും സാഹിത്യമില്ലെന്നും പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ട തുളുഭാഷയെയും സംസ്‌കാരത്തെയും വീണ്ടെടുക്കുവാന്‍ അക്ഷീണ പരിശ്രമമാണ് ശ്രീധരന്‍ നടത്തിയത്. തുളു-മലയാളം നിഘണ്ടു, തുളു പാരമ്പര്യവും വീണ്ടെടുപ്പും, ദൂജികെമ്മരെ, കാദ്യനാട തുടങ്ങിയ രചനകള്‍ ഈ പരിശ്രമത്തിന്റെ ഫലമാണ്. യു.ജി.സിയില്‍നിന്ന് രണ്ടു തവണ മേജര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി.


മലയാളം പഠനവകുപ്പ് തലവന്‍, നീലേശ്വരം കാംപസ് ഡയറക്ടര്‍, യു.ജി.സി, എന്‍.സി.ആര്‍.ടി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളില്‍ വിഷയ വിദഗ്ധന്‍, സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റി അംഗം, ഫാക്കല്‍റ്റി ഡീന്‍, അക്കാദമിക് കൗണ്‍സില്‍ അംഗം, പി. ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.


കേരള ഫോക്‌ലോര്‍ അക്കാദമി നിര്‍വാഹക സമിതി അംഗം, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷന്‍ ഉപദേശക സമിതിയിലും പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിനു സമീപമാണ് താമസം. ഭാര്യ: പ്രസന്ന (അധ്യാപിക). മക്കള്‍: ശ്രീകാന്ത്, കാവ്യ. മരുമക്കള്‍: നിഖില്‍ സന്തോഷ്, സാരംഗ.

No comments