കാഞ്ഞിരപ്പൊയിൽ സ്വദേശികളിൽ നിന്ന് 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയിൽ ഹൈറിച്ച് സ്ഥാപനത്തിന്റെ എംഡി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് എടുത്തു
അടുക്കം : ലാഭം വാഗ്ദാനം ചെയ്ത് മടിക്കൈ സ്വദേശികളിൽനിന്ന് 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കണിമംഗലത്തെ ഹൈറിച്ച് സ്ഥാപനത്തിന്റെ എംഡി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. മടിക്കൈ കാഞ്ഞിരപ്പൊയിൽ പെരളത്തെ വി വി പ്രജിത്ത് (30), കാഞ്ഞിരപ്പൊയിൽ കാനത്തിൽ വീട്ടിൽ കെ എ സുരേന്ദ്രൻ(57), മടിക്കൈ ഏച്ചിക്കാനം മെൈത്തടത്തിൽ യു മനോജ്കുമാർ(54) എന്നിവർ കമ്പനിക്കെതിരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സ്വീകരിച്ച കോടതി ഹൈറിച്ച് എംഡി കോലാട്ട് ദാസൻ പ്രതാപൻ, ഭാര്യ ശ്രീന, ഹൈറിച്ച് ഏജന്റ് കാഞ്ഞിരപ്പൊയിൽ മാടിക്കാനത്തെ വിജിത എന്നിവർക്കെതിരെ കേസെടുക്കാൻ ഹൊസ്ദുർഗ് പൊലീസിന് നിർദേശം നൽകുകയായിരുന്നു. ലാഭം വാഗ്ദാനം ചെയ്ത് പ്രജിത്തിൽനിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സുരേന്ദ്രനിൽ നിന്ന് 2023 സെപ്തംബർ 18ന് 9,90,000 രൂപയും സഹോദരിയിൽനിന്ന് 2023 നവംബർ 13ന് നാല് ലക്ഷം രൂപയും കൈക്കലാക്കി. കൂടുതൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് മൊത്തം 13,90,000 രൂപയാണ് സുരേന്ദ്രനിൽ നിന്നും സഹോദരിയിൽ നിന്നും കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു. ഹൈറിച്ച് ഏജന്റ് മാടിക്കാനത്തെ സുനിൽകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. മനോജ്കുമാറിൽ നിന്നും ഭാര്യയിൽനിന്നും രണ്ടുഘട്ടങ്ങളിലായി ഹൈറിച്ച് തട്ടിയെടുത്തത് ആറര ലക്ഷം രൂപയാണ്.
No comments