കണ്ണൂർ കരിക്കോട്ടക്കരിയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു, ഗുരുതര പരിക്ക്, പിടികൂടി ചികിത്സ നൽകും
കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ.
മയക്കുവെടിവെച്ച ആനയെ ലോറിയിലേക്ക് കയറ്റി ആറളം വളയംചാൽ ആര്‍ആര്‍ടി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വയനാട്ടിലേക്ക് കൊണ്ടുപോകും. ലോറിയിലേക്ക് കയറ്റിയ ആന തളര്‍ന്നുവീണു. ലോറിയിൽ വെച്ചും ആനയ്ക്ക് ആവശ്യമായ ചികിത്സ നൽകി.
കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന ജനവാസ മേഖലയിൽ തുടരുകയായിരുന്നു.ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. അതേ സമയം മുറിവിന്‍റെ ആഴവും അറിയാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്.
No comments