ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും
കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.
ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് ഉൾപ്പെടെയുള്ളവർക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച പതിനൊന്നം പ്രതിക്ക് മൂന്നു വർഷം തടവാണ് ശിക്ഷ.
ഇരുപത് വർഷത്തിന് ശേഷമാണ് കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊലപാതകക്കേസിൽ ശിക്ഷാവിധി വരുന്നത്. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ മുഴപ്പിലങ്ങാട് സൂരജിനെ ബോംബെറിഞ്ഞു വെട്ടിക്കൊന്നെന്നാണ് കേസ്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് സിപിഎം പ്രവർത്തകരിൽ എട്ട് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ട് മുതൽ ആറ് വരെ പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ടി പി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ്, യോഗേഷ്, ഷംജിത്, സജീവൻ എന്നിവരാണ് കൊലപാതകതിൽ നേരിട്ട് പങ്കുള്ളവർ.
ആയുധം കൈവശം വെക്കൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളിലും ശിക്ഷയുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. മുഴപ്പിലങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന പ്രഭാകരൻ, ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കെതിരെയായിരുന്നു ഗൂഢാലോചന കുറ്റം തെളിഞ്ഞത്. ഇവർക്കും ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി ഷംസുദീനെ ഒളിവിൽ കഴിയാൻ സഹായിച്ച പതിനൊന്നം പ്രതി പ്രദീപന് മൂന്ന് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.
സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തി, ക്വട്ടഷൻ സംഘത്തെ ഉപയോഗിച്ച് സൂരജിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു കൊലപാതകം. 2012ൽ ടിപി കേസിൽ പിടിയിലായ രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും മനോരാജിനേയും പ്രതി ചേർത്തത്. ഓട്ടോറിക്ഷയിൽ മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം എത്തിയായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലാണ് പ്രതികൾ എത്തിയത്. ഓട്ടോ ഉടമയുടെ മൊഴി നിർണായകമായി. കുറ്റക്കാർ നിരപരാധികളെന്നും രക്ഷിക്കാൻ അപീൽ പോകുമെന്നുമാണ് സിപിഎം നിലപാട്.
No comments