ചീമേനി നെടുമ്പയിലെ വീട്ടിൽനിന്ന് സ്വർണം കവർന്ന കേസിൽ നേപ്പാൾ സ്വദേശി പിടിയിൽ
ചീമേനി : ചീമേനി നെടുമ്പയിലെ വീട്ടിൽനിന്ന് സ്വർണം കവർന്ന കേസിൽ നേപ്പാൾ സ്വദേശി പിടിയിൽ. നർ ബഹാദൂർ ഷാഹിയെയാണ് ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മൂന്നിനാണ് നിടുമ്പയിലെ എൻ മുകേഷിന്റെ വീട്ടിൽനിന്ന് 82.5 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മോഷണം പോയത്. മോഷണ ശേഷം രക്ഷപ്പെട്ട ദമ്പതികളടക്കമുള്ള ആറ് നേപ്പാൾ സ്വദേശികളിലൊരാളാണ് പിടിയിലായ ബഹാദൂർ ഷാഹി. രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പുനെയിൽ നിന്നാണ് പ്രതി പിടിയിലായത്. മുകേഷും കുടുംബവും കണ്ണൂരിൽ പോയ സമയത്തായിരുന്നു മോഷണം. രണ്ടുമാസം മുമ്പ് വിട്ടിൽ ജോലിക്കായെത്തിയ നേപ്പാൾ സ്വദേശികളായ ചക്രഷാഹി, ഭാര്യ ഇഷ ചൗധരി അഗർവാൾ എന്നിവരെ കവർച്ചയ്ക്ക് പിന്നാലെ കാണാതായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ കവർച്ചക്ക് സഹായിച്ച നാല് നേപ്പാൾ സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്. രണ്ട് ദിവസം ഇവർ താമസിച്ച ചെറുവത്തൂരിലെ ലോഡ്ജുകളിലെത്തി നടത്തിയ പരിശോധനയിൽ പ്രതികളിൽ ചിലരുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചു. സിസിടിവി ദൃശ്യം കൂടി ശേഖരിച്ച് പ്രതികളെ കുറിച്ചുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രതികൾ എത്താൻ സാധ്യതയുള്ള മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. ഒടുവിൽ പൂനെ പൊലീസിന്റെ സഹായത്തോടെയാണ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മോഷണ സംഘത്തിലുൾപ്പെട്ട ബഹാദൂർ ഷാഹിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയിൽ നിന്ന് മറ്റ് അഞ്ചുപേരുടെ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. മോഷണശേഷം നാലുപേർ ഒരു ഓട്ടോയിലും രണ്ടുപേർ മറ്റൊരു ഓട്ടോയിലുമായാണ് രക്ഷപ്പെട്ടത്. തുടർന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് മുംബൈയിലേക്കും പോയ പ്രതികൾ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. അടുത്തിടെയാണ് പൂനെയിലേക്ക് തിരിച്ചെത്തിയത്. പ്രതികൾക്കെതിരെ പൂനെ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മോഷണ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.ചീമേനി എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ രമേശൻ, എഎസ്ഐ സുഗുണൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ, സി വി ഷിജു, അജിത്, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് മൂന്നാംപ്രതിയായ ഇയാളെ പിടികൂടിയത്.
No comments