Breaking News

പ്രമുഖ തെയ്യം കലാകാരൻ മാവുങ്കാൽ മൂലക്കണ്ടത്തെ പ്രകാശൻ കലയപ്പാടി (38) ഹൃദയാഘാതം മൂലം മരിച്ചു


കാസർകോട് : പ്രമുഖ തെയ്യം കലാകാരൻ മാവുങ്കാൽ, മൂലക്കണ്ടത്തെ പ്രകാശൻ കലയപ്പാടി (38) ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ചെറുപ്രായത്തിൽ തന്നെ പിതാവായ മഡിയൻ പുത്തൂരന്റെ പാതയിൽ തെയ്യം കെട്ടിത്തുടങ്ങി. പതിനാറാം വയസ്സിൽ ചേറ്റുകുണ്ട്, കുദ്രു മൂകാംബിക ക്ഷേത്രത്തിൽ തെയ്യം കെട്ടി ആചാരം കൊണ്ടു. തുടർന്ന് പുതിയ കണ്ടം അടിയാർ കാവിൽ നിന്നു പട്ടും വളയും നൽകി ആദരിച്ചു. നിരവധി സ്ഥലങ്ങളിൽ പടിഞ്ഞാർ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികൻ, മന്ത്രഗുളികൻ, ധൂമാതി, പുലിചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുള്ള പ്രകാശൻ കലയപ്പാടി ഭക്തജന മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന കലാകാരനാണ്.
പരേതനായ കുട്യൻ പുത്തൂരന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകൾ: ശ്രീക്കുട്ടി (വിദ്യാർത്ഥിനി, ബല്ല ഹയർസെക്കണ്ടറി സ്കൂൾ). സഹോദരി: വാസന്തി. പ്രകാശൻ കലയപ്പാടിയുടെ നിര്യാണത്തിൽ വിവിധ ദേവസ്ഥാന തറവാട് കമ്മിറ്റികൾ അനുശോചിച്ചു.

No comments