ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ മണിക്കൂറുകൾ വൈകി: റീത്ത് വെച്ച് നാട്ടുകാർ ഈസ്റ്റ് എളേരി കടുമേനിയിലെ ശാന്തിതീരം പൊതുശ്മശാനത്തിലാണ് സംഭവം
ചിറ്റാരിക്കാൽ : പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ മണിക്കൂറുകൾ വൈകി: ശ്മശാനത്തിൽ റീത്ത് വെച്ച് നാട്ടുകാർ. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി ശാന്തിതീരും പൊതുശ്മശാനത്തിലാണ് സംസ്ക്കാരം രണ്ടര മണിക്കൂർ വൈകിയത്. കഴിഞ്ഞ ദിവസം യുവതിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച് ആത്മഹത്യ ചെയ്ത കമ്പല്ലൂരിലെ എം വി രതീഷിന്റെ മൃതദേഹം സംസ്കരിക്കാൻ എത്തിയ നാട്ടുകാരാണ് പ്രതിഷേധിച്ചത്. വ്യാഴം രാവിലെ 10ന് തന്നെ സംസ്കാരവുമായി ബന്ധപ്പെട്ട് 4000രൂപ പഞ്ചായത്തിൽ അടച്ച് സംസ്കാരത്തിനുള്ള അനുമതി ബന്ധുക്കൾ ഉറപ്പ് വരുത്തിയിരുന്നു. 12 മണിയോടെ മൃതദേഹവുമായി നാട്ടുകാർ ശാന്തിതീരത്ത് എത്തിയെങ്കിലും വൈദ്യുതി ഇല്ലാതെ സംസ്കാരം നടക്കാതെയായി. ലൈനിൽ വൈദ്യുതി ഉണ്ടെങ്കിലും ഇവിടെ സാങ്കേതിക തകരാർ കാരണം മൃതദേഹം ദഹിപ്പിക്കാൻ സാധിക്കാതെയായി. വൈദ്യുതി പോയാൽ ഉപയോഗിക്കേണ്ട ജനറേറ്ററും പ്രവർത്തന രഹിതമിയിരുന്നു. പഞ്ചായത്ത് താൽകാലികമായി എത്തിച്ച ജനറേറ്ററും പ്രവർത്തിച്ചില്ല. ഉച്ചക്ക് ശേഷം വൈദ്യുതി കണക്ഷനിൽ അറ്റകുറ്റ പണി നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ ആയത്. മാസം 15000രൂപ നൽകി ഒരു താൽകാലിക ജീവനക്കാരൻ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാൾക്ക് ഒരു സംസ്കാരത്തിന് ആയിരം രൂപ വേറെയും നൽകുന്നുണ്ട്. വൈദ്യുതി തകരാർ സംബന്ധിച്ച് ഒരാഴ്ച മുമ്പ് പഞ്ചായത്തിൽ പരാതി പറഞ്ഞു എന്നാണ് താൽകാലിക ജീവനക്കാരൻ പറയുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനം പഞ്ചായത്ത് അനാസ്ഥയിൽ ദുരിതത്തിലാകുന്നത് അനുവദിക്കാൻ ആകില്ലെന്ന് നാട്ടുകാർ പറഞ്ഞു.
No comments