Breaking News

വടക്കാകുന്ന് സമരം പുകയുന്നു : തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കാൻ സാധ്യതയെന്ന് നിരീക്ഷകർ


വെള്ളരിക്കുണ്ട്: പരപ്പ, ബളാൽ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ജൈവവൈവിധ്യ സമ്പന്നമായ വടക്കാംകുന്ന് മലനിരകളിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ക്രഷറുകളിലൊന്ന് സ്ഥാപിച്ച് കരിങ്കൽ ഖനനം നടത്താൻ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അനുമതിപത്രം നേടിയ വൻകിട കമ്പനികളുടെ നീക്കത്തിനെതിരായ പ്രദേശവാസികളുടെ നിലനില്പിനായുള്ള നിരന്തരമായ സമരമിന്ന് 7 വർഷം പിന്നിട്ടിരിക്കുകയാണ്, അതിൻ്റെ ഭാഗമായി കമ്മാടം വെള്ളരിക്കുണ്ട് റോഡരികിൽ പന്തലു കെട്ടി മുടങ്ങാതെ നടത്തുന്ന സത്യാഗ്രഹസമരം 900 ദിവസം പിന്നിട്ടിരിക്കുന്നു, എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് രൂപീകരിച്ച വടക്കാംകുന്ന് സംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. നിരവധി പ്രതിസന്ധികളെ നേരിട്ടാണ് ഈ സമരം നടക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചേർത്ത് സ്ത്രീകളെയടക്കം പ്രതിചേർത്ത് ഒരു ഡസനോളം കേസ്സുകളും ഹൈക്കോടതിയിൽ ഖനനത്തിനെതിരെ കൊടുത്ത കേസ്സും നടത്തുകയെന്ന  പ്രയാസവും ഒപ്പം ഭീഷണികളും നേരിട്ടാണ് സമരം മുന്നോട്ട് പോകുന്നത്.

സി.പി.ഐ (എം) ന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളിലെ  പാർട്ടി അനുഭാവികളും പാർട്ടി മെമ്പർമാരും കുടുംബാംഗങ്ങളും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ മേൽഘടകങ്ങളിലെ നേതാക്കളാരും ഈ ജനകീയ സമരത്തെ സഹായിക്കാൻ മുന്നോട്ട് വന്നില്ലയെന്നത് പാർട്ടി പ്രവർത്തികരിൽ നിരാശയാന്നുണ്ടാക്കുന്നുണ്ട്. അതുപോലെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വടക്കാക്കുന്നിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പിലാക്കാൻ എൽ ഡി എഫ് ഭരിക്കുന്ന കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ വടക്കാകുന്ന് സംരക്ഷണ സമതി തീരുമാനിച്ചിരിക്കുകയാണ്. ഈ നില തുടർന്നാൽ ലോക്കൽ കമ്മറ്റി മെമ്പർമാർ ഉൾപ്പടെ 30 ഓളം പാർട്ടി മെമ്പർമാരും  മുന്നൂറിലേറെ പാർട്ടി അനുഭാവികളും പാർട്ടി വിടാനുള്ള ആലോചനയിലാണ്. അതിൻ്റെ മുന്നോടിയായി 2 ബ്രാഞ്ച് കമ്മറ്റികൾ പൂർണ്ണമായും പാർട്ടി പരിപാടികൾ ഏറ്റെടുക്കാതെ മാറി നിൽക്കുകയാണ്. നാടിൻ്റെ വൈകാരിക പ്രശ്നം സമീപ പ്രദേശങ്ങളിൽ കൂടി വ്യാപിച്ചാൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അഞ്ചോളം വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന് തുടർഭരണം നഷ്ടപ്പെടാനും സാധ്യതയുള്ളതായി നിരീക്ഷകർ പറയുന്നു.

No comments