പാണത്തൂരിലെ സ്കൂൾ കുട്ടികളുടെ ജീപ്പിൽ കാറിടിച്ചുണ്ടായ വാഹനാപകടം ; വൻ അപകടം ഒഴിവായത് ജീപ്പ് ഡ്രൈവറുടെ മനസാന്നിധ്യം മൂലം
പാണത്തൂർ : ഇന്നലെ വൈകുന്നേരം പാണത്തൂർ മഠത്തിപ്പറമ്പിലിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ അപകടത്തിന്റെ വ്യാപ്തി കുറച്ചത് ജീപ്പ് ഡ്രൈവറുടെ മനസ്സാന്നിധ്യം .വൈകുന്നേരം നാലു മണിയോടുകൂടി പാണത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാവാഹിനി പദ്ധതിയിൽപ്പെട്ട വിദ്യാർത്ഥികളെയും കൊണ്ട് കുണ്ടുപ്പള്ളിയിലേക്ക് പോയ ജീപ്പിൽ റാണിപുരം പോയി തിരിച്ചുവരികയായിരുന്ന കർണാടകത്തിലെ പുത്തൂർ സ്വദേശികൾ സഞ്ചരിച്ച സിഫ്റ്റ് കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു.ബ്രേക്ക് നഷ്ടപ്പെട്ട് അമിത വേഗത്തിൽ വരികയായിരുന്ന കാർ കണ്ട് ജീപ്പ് ഡ്രൈവർ രാജേഷ് വാഹനം റോഡിൻ്റെ അരിക് ചേർത്ത് നിറുത്തുകയായിരുന്നു. ഇതുവഴി ഇടിയുടെ ആഘാതം കുറയ്ക്കാനും കൂടുതൽ അപകടം സംഭവിക്കുന്നത് തടയുവാനും സാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പാണത്തൂരിലെ ഓട്ടോറിക്ഷ, ജീപ്പ് ഡ്രൈവർമാരും, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ചേർന്ന് പരിക്കേറ്റ കുട്ടികളെ പാണത്തൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന് ഇവരിൽ എട്ടു കുട്ടികളേയും, കാർ യാത്രക്കാരായ രണ്ട് പേരേയും വിദഗ്ദ ചികിൽസയ്ക്കായി പൂടംകല്ലിലെ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേ ഉൾപ്പെടെയുള്ള പരിശോധനയ്ക്കു ശേഷം കുട്ടികൾക്ക് മറ്റു കുഴപ്പങ്ങളൊന്നും ഇല്ല എന്ന് കണ്ടെത്തിയതിനാൽ രാത്രി 7 മണിയോടുകൂടി കുട്ടികളെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷ ലതാ അരവിന്ദ്, ഭരണ സമിതി അംഗം സൗമ്യമോൾ പി.കെ, പ്രധാന അധ്യാപകരായ കൃഷ്ണൻ എ.എം, അംബിക കെ, പിടിഎ പ്രസിഡണ്ട് പി തമ്പാൻ, എസ്എംസി ചെയർമാൻ എം.കെ സുരേഷ്, അസിസ് ചാപ്പക്കാൽ, എ.കെ ശശി, പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാലു മാത്യു , അധ്യാപകർ തുടങ്ങിയവർ പൂടംകല്ല് ആശുപത്രിയിലെത്തി. കുണ്ടുപ്പള്ളി സ്വദേശികളായ ലയ (11), അമൃത (13), അർജ്ജുൻ (6), ആദിദേവ് (7), ആര്യ (14), ശിവകുമാർ (12), ശിവന്യ (9), കാർ യാത്രക്കാരായ അസ്വാസ് , നൂഹ്മാൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
No comments