റാണിപുരം പാറക്കടവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
റാണിപുരം : റാണിപുരം പാറക്കടവിൽ ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. തുടച്ചായ മൂന്നാം ദിവസമാണ് പാറക്കടവിൽ ആന ഇറങ്ങുന്നത്. ഇന്നലെ രാത്രിയിൽ പാറക്കടവിലെ കെ.പി സുകുമാരൻ, പത്മരാജ്, പത്മകുമാർ, ബേബി കെ.പി എന്നിവരുടെ തെങ്ങ്, വാഴ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. നേരത്തെ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലാണ് ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പാറക്കടവിനോട് ചേർന്ന കുണ്ടുപ്പള്ളിയിൽ ആന ശല്യം രൂക്ഷമായിരുന്നെങ്കിലും, പ്രദേശത്തെ സോളാർ വേലിയുടെ പ്രവൃത്തി പൂർത്തീകരിച്ചതോടുകൂടി ആനകൾ പാറക്കടവിലെ വേലി അവസാനിച്ച ഭാഗത്ത് കൂടി പാറക്കടവിലെ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. സ്ഥലത്ത് വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടെങ്കിലും ആന അതെല്ലാം മറികടന്നാണ് കൃഷിസ്ഥലങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്തെ കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളാണ് ആനകൾക്ക് തമ്പടിക്കാനുള്ള സ്ഥലങ്ങളായി മാറുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നതിനാൽ അവയെ കണ്ടെത്തിതുരത്തി ഓടിക്കുന്നതും അത്ര എളുപ്പമല്ല. വർഷങ്ങളായി കാട് വെട്ടുതെളിക്കാത്ത പ്രദേശങ്ങൾ ഒഴിവാക്കിക്കൊണ്ട് സോളാർ ഫെൻസിങ്ങ് സ്ഥാപിക്കുവാൻ അധികൃതർ തീരുമാനം എടുത്തിരുന്നുവെങ്കിലും പ്രദേശത്തെ ചില കർഷകരുടെ എതിർപ്പ് മൂലം മുഴുവൻ പ്രദേശവും ഉൾപ്പെടുത്തി പെൻസിംഗ് നിർമ്മിക്കുവാൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുക മാത്രമാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള പരിഹാരമായി നാട്ടുകാർ പറയുന്നത്.
No comments