കാറിലും ഓട്ടോറിക്ഷയിലും കടത്തുകയായിരുന്ന 453 ലിറ്റർ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
കാസർകോട് : കാറിലും ഓട്ടോറിക്ഷയിലും കടത്തുകയായിരുന്ന 453 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. അന്തർ സംസ്ഥാന മദ്യ കടത്ത് സംഘത്തിലെ പ്രധാനിയായ മഞ്ചേശ്വരം, കുഞ്ചത്തൂരിലെ അണു എന്ന അരവിന്ദാക്ഷൻ രക്ഷപ്പെട്ടതായും കൂ രാംദാസ് നഗറിലെ പുരുഷോത്തമൻ എന്നയാളെ അറസ്റ്റു ചെയ്തതായും എക്സൈസ് അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി 8 മണിയോടെ കാസർകോട്, അടുക്കത്ത്ബയലിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവുമാണ് മദ്യവേട്ട നടത്തിയത്. സ്ഥലത്തു നിന്നു രക്ഷപ്പെട്ട അണ്ണു അരവിന്ദൻ സ്പിരിറ്റ് കടത്ത്, കർണ്ണാടക-ഗോവ മദ്യം കടത്തിയ കേസുകളിൽ പ്രതിയാണെന്നു എക്സൈസ് അറിയിച്ചു. കേരള-കർണ്ണാടക അതിർത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നും ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നും എക്സൈസ് അറിയിപ്പിൽ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ വി. പ്രമോദ് കുമാർ, പ്രിവന്റീവ് ഓഫീസർ സി. അജീഷ്, സി.ഇ.ഒമാരായ മഞ്ജുനാഥൻ, പി. രാജേഷ്, വി.വി ഷിജിത്ത്, ടി.വി അതുൽ എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
No comments