Breaking News

മദ്രസ്സയിൽ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ




മലപ്പുറം: കൊണ്ടോട്ടിയിലെ മദ്രസ്സയിൽ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് അശ്‌റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഏഴ് മാസങ്ങൾക്കുശേഷം കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിൽ കേസ് എടുത്തതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഡൽഹി അജ്മീർ ഹൈദരാബാദ് ഏർവാടി മംഗലാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

നാട്ടിലോ വീട്ടിലോ ഒന്നും ബന്ധപ്പെടാതെ, മൊബൈൽ ഫോൺ ഉപയോഗിക്കാതെയും പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസ് എത്തിയെങ്കിലും തൊട്ടുമുൻപായി ഇയാൾ പിടിയിലാകാതെ രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സെക്കന്തരബാദിൽ നിന്നും ഇയാളെ കണ്ടെത്തിയത്. പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ട്രെയിനിൽ കയറി മംഗലാപുരത്തേക്ക് പോകുകയായിരുന്ന പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂർ ജില്ലയിൽ രണ്ടും തിരൂരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുള്ളതാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. കൊണ്ടോട്ടി ഡപ്യുട്ടി പോലീസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ഷമീർ, സിവിൽ പോലീസ് ഓഫീസർമാരായ അമർനാഥ്‌, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

No comments