ലഡു കടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിലും കട തകർക്കുന്നതിലും കലാശിച്ചു
ചേലക്കര: ലഡു കടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിലും കട തകർക്കുന്നതിലും കലാശിച്ചു. തോന്നൂർക്കരയിൽ 'വിഷ്ണുമായ സ്വീറ്റ്സ്' എന്ന സ്ഥാപനം നടത്തുന്ന മണ്ണാർക്കാട് സ്വദേശി മുരളിക്കാണ് ക്രൂരമർദനമേറ്റത്. സംഭവത്തിൽ തോന്നൂർക്കര പടിഞ്ഞാറ്റുമുറി സ്വദേശികളായ വിനു, സന്തോഷ് എന്നിവരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ തോന്നൂർക്കര ഭാഗത്തുള്ള കള്ളുഷാപ്പിന് സമീപമുള്ള മുരളിയുടെ കടയിലെത്തിയ വിനുവും സന്തോഷും ലഡു കടമായി ആവശ്യപ്പെട്ടു.
എന്നാൽ, കടം നൽകാൻ മുരളി വിസമ്മതിച്ചതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് ർദിക്കുകയായിരുന്നു. മർദനത്തിൽ മുരളിയുടെ മുഖത്തും ശരീരത്തിലും പരിക്കുകളേറ്റു. മർദനത്തിന് പുറമെ, മുരളിയുടെ കടയ്ക്കും പ്രതികൾ കേടുപാടുകൾ വരുത്തി. സംഭവത്തിന് ശേഷം ഉടൻ തന്നെ മുരളി ചേലക്കര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
No comments