Breaking News

ചക്ക വറുത്തുണ്ടാക്കും നാടിനൊരു കളിക്കളം... കളിക്കളത്തിനായി ചക്ക വറുത്ത് വിൽക്കാനൊരുങ്ങുകയാണ് കരിന്തളം കുണ്ടൂരിലെ വനിതകൾ


കരിന്തളം : നാടിന് കളിക്കളം തീർക്കാൻ എന്തൊക്കെ പോംവഴികളുണ്ടെന്ന് തലപുകഞ്ഞ് ആലോചിച്ച നേരത്താണ് 'ചക്ക'യെന്ന ഉത്തരം കുറേ വനിതകളുടെ തലയിൽ ഉദിച്ചത്. ചക്കയെങ്കിൽ ചക്കയെന്ന് പറഞ്ഞ് ഒരു കൈനോക്കാനായി വനിതകൾ തുനിഞ്ഞിറങ്ങി. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടിൽ കളിക്കളത്തിനായി ചക്ക വറുത്ത് വിൽക്കാനൊരുങ്ങുകയാണ് കരിന്തളം കുണ്ടൂരിലെ വനിതകൾ. കളിക്കളം ലഹരിയാകുന്ന കുഞ്ഞുമക്കളുടെ തലമുറകൾക്ക് വേണ്ടിയാണ് അവരുടെ അധ്വാനം. 30 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് കുണ്ടൂരിൽ 15 ലക്ഷം രൂപ ചെലവിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ കളിക്കളം ഒരുക്കുന്നത്. ഗ്രാന്മ വായനശാല വനിതാവേദി പ്രസിഡന്റ് കെ വിപിനയുടെയും സെക്രട്ടറി കെ നവനീതയുടെയും നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണത്തിനായി ചക്ക ചിപ്സ് നിർമാണം. മൈതാനമെന്നതിനപ്പുറം നാടിന് ഒത്തുചേരാൻ ഒരിടം എന്ന സ്വപ്നം കൂടി യാഥാർഥ്യമാക്കുകയാണ് ഈ നാട്. സിപിഐ എം മുക്കട ബ്രാഞ്ച് സെക്രട്ടറി കുണ്ടൂർ അമ്പൂഞ്ഞി ചെയർമാനും വി ജി അനീഷ് ജനറൽ
കൺവീനറുമായ കമ്മിറ്റിയാണ് മൈതാനമൊരുക്കുന്നത്. വീടുകളിലെത്തി ചക്ക ശേഖരിച്ചാണ് ചിപ്സ് നിർമാണവും വിൽപനയും.

No comments