Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയിലേത് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്തുന്നതുമായി സംബന്ധിച്ച് എം രാജഗോപാലൻ എംഎൽഎ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി


ജില്ലയില്‍ ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. മഴക്കാല രോഗങ്ങളും പനി, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് പരിഗണിച്ച് അതിവേഗത്തിലുള്ള പരിഹാര നടപടികള്‍ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.

ജില്ലയിലെ ആശുപത്രികളിൽ ഡോക്ടർമാരുടെ  തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ജനങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്. 94 സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തികകളിൽ 30 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

എട്ട് സിവിൽ സർജൻമാർ വേണ്ടിടത്ത് മൂന്ന് തസ്തികകളിലാണ് ആളുള്ളത്.  അസിസ്റ്റൻ്റ് സർജൻമാരുടെ 187 തസ്തികയിൽ 40 എണ്ണത്തിലും ആളില്ല. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ 15 തസ്തികയിലും ആളില്ല. മൂന്ന് ആർഎംഒ തസ്തകയിലും ഡോക്ടർമാരില്ല.

മൂന്ന് ആശുപത്രികളിൽ രാത്രികാല പരിശോധന നിലച്ചിരിക്കയാണ്. മംഗൽപാടി, പൂടംകല്ല് താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് രാത്രികാല പരിശോധന നിലച്ചത്. 

മഴക്കാല രോഗങ്ങളും പനിയും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നത് പരിഗണിച്ച് അതിവേഗത്തിലുള്ള പരിഹാര നടപടികൾ വേണമെന്ന് ബഹു. വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. 

 ജില്ലയിൽ മൂന്നുവർഷം സേവനം പൂർത്തിയാക്കിയവർക്ക് ചട്ടപ്രകാരമുള്ള സ്ഥലംമാറ്റം അനുവദിക്കേണ്ടി വന്നതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തുന്നതായി മന്ത്രി പറഞ്ഞു. 


കാസർകോട് ജില്ല സേവനത്തിനായി ഡോക്ടർമാർ തെരഞ്ഞടുക്കാൻ തയ്യാറാകാത്തതാണ് ഇത്രയധികം ഒഴിവുകൾ ഉണ്ടാവാൻ കാരണമായത്.  വിരമിച്ച ഡോക്ടർമാരെയും മെഡിക്കൽ പഠനം പൂർത്തിയാക്കിയവരുടെയും സേവനം ഉപയോഗപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 


കാസർകോട് ജോലി ചെയ്യാൻ സന്നദ്ധരായ ഡോക്ടർമാർക്ക് അധിക ആനുകൂല്യം നൽകുന്ന പാക്കേജും നിലവിലുണ്ട്. പ്രത്യേകമായ ക്രമീകരണങ്ങളിലൂടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.


ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യുവും ഒപ്പമുണ്ടായിരുന്നു. കാസർകോട് ഗവ. മെഡിക്കൽ കോളേജിൻ്റെ ആധുനികവൽക്കരണം, ജില്ലാ ആശുപത്രിയിലെ കാത് ലാബ്, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ എൽഡിഎഫ് സർക്കാർ ആരോഗ്യ മേഖലയിൽ സമീപകാലത്ത്  വലിയ മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 

 ഇതിനിടയിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത്.

No comments