Breaking News

മലയോരത്ത് വെള്ളരിക്കുണ്ട് കേന്ദ്രമാക്കി മണ്ണ് പരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു


നീലേശ്വരം : മലയോരത്ത് മണ്ണ് പരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. മണ്ണ് പരിശോധിക്കാതെയുള്ള വളപ്രയോഗം കാരണം വിളകൾക്ക്
ദോഷമുണ്ടാകുന്നുവെന്ന് കർഷകർ പറഞ്ഞു. മറ്റ് ജില്ലകളിൽ ജില്ലാ മണ്ണ് പരിശോധനകേന്ദ്രവും പുറമെ, സഞ്ചരിക്കുന്ന ഒരു യൂണിറ്റുമുണ്ട്. ജില്ലയിൽ ഇത് രണ്ടും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ മണ്ണ് പരിശോധന ലാബിലെ ഉദ്യോഗസ്ഥർതന്നെയാണ് സഞ്ചരിക്കുന്ന യൂണിറ്റിലും ജോലി ചെയ്യേണ്ടിവരുന്നത്. ഇതിന് പരിഹാരമായി കാഞ്ഞങ്ങാട്ടോ നീലേശ്വരത്തോ വെള്ളരിക്കുണ്ടിലോ ഒരു യൂണിറ്റ് ആരംഭിക്കണമെന്നാണ് ആവശ്യം. കാസർകോട് ബ്ലോക്ക് ഓഫീസിനടുത്തുള്ള കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ജില്ലാ ലാബ് പ്രവർത്തിക്കുന്നത്. ഒരു അസിസ്റ്റന്റ് സോയിൽ കെമിസ്റ്റും ഒരു സയിന്റിഫിക് അസിസ്റ്റന്റ്, ക്ലർക്ക്, ടൈപ്പിസ്റ്റ്, അറ്റന്റർ, പിടിഎസ് എന്നിവർ ഉൾപ്പെടെ ആറുപേരാണുള്ളത്. ചുരുങ്ങിയത് മൂന്ന് സയന്റിഫിക് അസിസ്റ്റന്റെങ്കിലും ഉണ്ടെങ്കിലേ കൃത്യസമയത്ത് പരിശോധനാ ഫലം നൽകാൻ സാധിക്കൂവെന്ന് അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് കെ പി രേഷ്മ പറഞ്ഞു. 2024ൽ കൃഷിഭവനുകൾ മുഖാന്തിരം മാത്രം 6000ത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിനുപുറമെ സ്കൂളുകൾ, ഫാമുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള സാമ്പിളുകളും പരിശോധിച്ചു. സഞ്ചരിക്കുന്ന ലാബിൽ ഒരു ദിവസം 40 സാമ്പിൾ പരിശോധിക്കാൻ സാധിക്കും. എന്നാൽ സ്റ്റാഫുകളുടെ കുറവ് കാരണം ദിവസവും ക്യാമ്പ് നടത്താൻ സാധിക്കാതെവരുന്നു. കൃഷി ഓഫീസർ, 2 സയന്റിഫിക് അസിസ്റ്റന്റ്, ഒരു സാമ്പിൾ ശേഖരിക്കുന്ന ആൾ എന്നിവരെക്കൂടി നിയമിച്ചാൽ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

No comments