കോളേജിലേക്ക് പോകുന്നതിനിടയിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു ; കർണാടക സ്വദേശിയായ യുവാവിനെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു സമാനമായ മറ്റൊരു കേസിലും പ്രതി
കാസർകോട്: കോളേജിലേക്ക് പോകുന്നതിനിടയിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ കുമ്പള പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കർണ്ണാടക, സകലേഷ്പുര സ്വദേശിയും രണ്ടുവർഷമായി ആരിക്കാടി കടവത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ശുഹൈബി(25)നെതിരെയാണ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയിൽ അറസ്റ്റിലായ ഷുഹൈബ് റിമാന്റിലാണ്. ഇതിനിടയിലാണ് ജൂൺ അഞ്ചിന് കുമ്പള റെയിൽവെ സ്റ്റേഷൻ റോഡിൽവച്ച് തന്നെ കയറി പിടിച്ചുവെന്ന പരാതിയുമായി കോളേജ് വിദ്യാർത്ഥിനി കുമ്പള പൊലീസിൽ പരാതി നൽകിയത്. മാനഹാനി ഭയന്ന് അന്ന് പെൺകുട്ടി പരാതി നൽകിയിരുന്നില്ല. എന്നാൽ ജൂലായ് 24ന് കുമ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വച്ച് മറ്റൊരു പെൺകുട്ടി സമാന രീതിയിൽ പീഡനത്തിനു ഇരയായി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടയിൽ ഞായറാഴ്ച രാത്രി കുമ്പള ടൗണിൽ വച്ച് ശുഹൈബ് നാട്ടുകാരുടെ പിടിയിലായി. കുമ്പള റെയിൽവെ സ്റ്റേഷൻ പരിസരത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പെൺകുട്ടിയെ കയറിപ്പിടിച്ചത് ശുഹൈബ് ആണെന്നു വ്യക്തമാക്കിയത്. പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ച് അതിക്രമം നടത്തിയത് ശുഹൈബ് ആണെന്നു ഉറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇതു സംബന്ധിച്ച് വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് തന്നെ കയറിപ്പിടിച്ചത് ശുഹൈബ് ആണെന്നു പെൺകുട്ടി തിരിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും കേസെടുത്തതും.
ശുഹൈബിന്റെ പൂർവ്വകാലത്തെ കുറിച്ച് കൂടുതൽ അറിയാനും ആരിക്കാടിയിൽ താമസം ആരംഭിച്ചതിന്റെ പശ്ചാത്തലത്തെ കുറിച്ച് അറിയാനും സകലേഷ്പുരത്തേയ്ക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.
No comments