വിട്ടുമാറാതെയുള്ള മഴ... മലയോരത്തെ റബർ കൃഷിക്ക് പ്രതികൂലമായി മാറുന്നു.. പ്രതിസന്ധിയിലായി കർഷകർ
രാജപുരം : വിട്ടുമാറാതെയുള്ള മഴ റബർ കൃഷിക്ക് പ്രതികൂലമായി മാറുന്നു. അഞ്ചുമാസമായി തുടരുന്ന മഴ കാരണം കുമിൾ രോഗം ബാധിച്ച് റബർ മരങ്ങളുടെ ഇല മുഴുവൻ പൊഴിഞ്ഞു. മരങ്ങളിൽ പുതുനാന്പുകൾ കിളിർക്കേണ്ട സമയത്ത് ഇല വ്യാപകമായി പൊഴിയുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നു. ഇത്തവണ നേരത്തെ ആരംഭിച്ച കാലവർഷം ഓണക്കാലത്തും തുടരുന്നത് മറ്റ് കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. മഴക്കാലത്ത് ടാപ്പിങ്ങിന് പ്ലാസ്റ്റിക് ഷീറ്റുകൾ ഒട്ടിച്ച കർഷകർക്ക് ചെലവായ തുകപോലും തിരിച്ചുകിട്ടാത്ത അവസ്ഥ. സാധാരണ ഓണത്തിനുമുമ്പ് 50 ശതമാനത്തിലധികം പാൽ ലഭിക്കാറുണ്ടെങ്കിൽ ഇത്തവണ പാതിപോലും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ഇതിനൊപ്പം ഇലപൊഴിച്ചൽ കൂടിയായതോടെ ഉൽപാദനത്തിൽ കുത്തനെ ഇടിവുണ്ടാകും.മഴയിൽ
ഫൈറ്റോാറ എന്ന കുമിളിന്റെ ആക്രമണമാണ് ഇലപൊഴിച്ചിലിന് ഇടയാക്കുന്നത്. റബറിന്റെ പാലുത്പാദനത്തെ നിയന്ത്രിക്കുന്ന പ്രധാനഘടകമാണ് ഇലകൾ. സാധാരണ ഇലകൾ ഡിസംബറോടെ കൊഴിഞ്ഞ് ജനുവരി മുതൽ തളിർക്കുകയാണ് ചെയ്യുക. ഇത്തവണ ജൂലൈയിൽ തന്നെ പൊഴിഞ്ഞു. കാലാവസ്ഥ അനുകൂലമായാലും കൊഴിഞ്ഞ ഇലകൾക്ക് പകരം പുതിയവ തളിരിടണമെങ്കിൽ ഡിസംബർ, ജനുവരിയാകണം. മഴ മാറി തണുപ്പുകാലം തുടങ്ങുന്നതോടെയാണ് പരമാവധി പാൽ ലഭിക്കുക. ഇത്തവണ മഴ മാറിയാലും ഇലയില്ലാത്തതിനാൽ സെപ്തംബർ മുതൽ നവംബർ വരെ കാര്യമായ ഉത്പാദനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. വൻകിട തോട്ടങ്ങളിൽ മഴയ്ക്ക് മുമ്പ് കുമിൾനാശിനി തളിക്കാറുണ്ടെങ്കിലും ഇത്തവണ മഴ മാറാത്തതിനാൽ മരുന്ന് തളിക്കാനായില്ല. മരുന്ന് തളിച്ചാൽ തന്നെ 45 ദിവസം മാത്രമെ പ്രയോജനം ലഭിക്കൂ. കുമിൾനാശിനി തളിക്കുന്ന ചെലവിന്റെ പകുതി നേരത്തെ റബർ ബോർഡ് കർഷകർക്ക് സബ്സിഡിയായി നൽകിയിരുന്നത് കഴിഞ്ഞവർഷം മുതൽ മൂന്നിലൊന്നായി വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച സബ്സിഡിയാകട്ടെ പലർക്കും കിട്ടിയിട്ടുമില്ല. ഒരു ലിറ്റർ മരുന്നു തളിക്കുന്നതിന് കീടനാശിനിയുടെ വിലയും കൂലിയമുടക്കം 350 രൂപയെങ്കിലുമാവും. ഒരേക്കറിന് 40 ലിറ്ററെങ്കിലും മരുന്ന് തളിക്കണം. സബ്സിഡിയുടെ കാര്യത്തിലെ അനിശ്ചിതത്വവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
No comments