Breaking News

വാതിൽ തുറന്നുവച്ചും കെട്ടിയിട്ടും അമിതവേഗതയിൽ സർവീസ് നടത്തുന്ന കർണാടക കെഎസ്ആർടിസി ബസ്സുകൾക്കെതിരെ നടപടിയില്ലെന്ന് പരാതി


കാസർകോട് : വാതിൽ തുറന്നുവച്ചും കെട്ടിയിട്ടും അമിതവേഗതയിൽ സർവീസ് നടത്തുന്ന കർണാടക കെഎസ്ആർടിസി ബസ്സുകൾക്കെതിരെ നടപടിയില്ലെന്ന് പരാതി. കാസർകോട്--മംഗളൂരു ദേശീയപാതയിൽ സർവീസ് നടത്തുന്ന കർണാടക ബസ്സുകൾ ഭൂരിഭാഗവും വാതിൽ തുറന്നിട്ടാണ് സർവീസ് നടത്തുന്നത്. മനപ്പൂർവമല്ലാതെ വാതിലടക്കാൻ വിട്ടുപോകുന്ന കേരള കെഎസ്ആർടിസി ബസ്സുകൾക്ക് വലിയ പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് അധികൃതർ വാതിൽ തുറന്നുവച്ച് ഓടുന്ന കർണാടക ബസ്സുകളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. കർണാടക ബസ്സുകളിൽ ഓട്ടോമാറ്റിക് വാതിലുകൾ കെട്ടിയിട്ടിരിക്കുന്നതും കാണാം. ബസ്സുകൾ ഈ റൂട്ടിൽ അശ്രദ്ധയിലും അമിതവേഗതയിലുമാണ് സർവീസ് നടത്തുന്നതെന്ന പരാതി നേരത്തെതന്നെയുണ്ട്. വാതിൽ തുറന്നുവച്ചാകുമ്പോൾ അപകടം കൂട്ടുന്നു. തലപ്പാടിയിൽ കഴിഞ്ഞമാസം കർണാടക ട്രാൻസ്പോർട്ട് ബസ് നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് ആറുപേർ മരിക്കാനിടയായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാർ ബസുകൾ തടഞ്ഞുവച്ച് ബസ്സുകളുടെ സർവീസിന് യോഗ്യമല്ലാത്ത പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അമിതവേഗതയ്ക്കോ, അശ്രദ്ധയ്ക്കോ ഒരു കുറവുമില്ല. അന്വേഷണങ്ങളും പരിശോധനകളും അപകടം നടന്ന ഒരുദിവസത്തിൽ തന്നെ ഒതുങ്ങി. ബസ്സുകൾ ഡിപ്പോയിൽനിന്ന് സർവീസ് നടത്തുമ്പോൾ പൂർണസജ്ജമാണോ എന്ന കാര്യത്തിൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് പരാതി. യാത്രക്കാർക്ക് കയറുന്ന വാതിലുകൾക്ക് പോലും സുരക്ഷ ഒരുക്കാൻ അധികൃതർക്കാകുന്നില്ല. കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ കേരളത്തിലെ മറ്റുവാഹനങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും കർണാടക ട്രാൻസ്പോർട്ട് ബസുകളെ പരിശോധനയിൽനിന്ന് ഒഴിവാക്കുകയാണ്.

No comments