രാഹുലിന്റെ 'വോട്ട് ചോരി' ഏറ്റില്ല, 'വോട്ട് വാരി' എൻഡിഎ; തകർന്നടിഞ്ഞ് കോൺഗ്രസ്
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ഇത്തവണ ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മത്സരിച്ച 60 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതായത് കൺവേർഷൻ നിരക്ക് വെറും 10% മാത്രം.
ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പ്രബല ശക്തിയായിരുന്ന കോൺഗ്രസ് ഇപ്പോൾ ബിഹാറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെടുകയാണ്. 1990ൽ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അവസാനമായി ശക്തമായ സാന്നിധ്യമറിയിച്ചിരുന്നത്. എന്നാൽ, ഇതിന് ശേഷം ചിത്രം മാറി. പിന്നീട് ഒരിക്കലും സംസ്ഥാനത്ത് പ്രബല ശക്തിയായി മാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും കൊടുമ്പിരി കൊണ്ട പ്രചരണമാണ് നടത്തിയത്. ഇതിൽ കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ക്യാമ്പയിനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ), വോട്ടർ അധികാർ യാത്ര തുടങ്ങിയ പ്രചരണങ്ങളും നടന്നു. എന്നാൽ, ബിഹാറിൽ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് മതിയാകാതെ വന്നുവെന്നാണ് വ്യക്തമാകുന്നത്. വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും ബിഹാറിലെ വോട്ടർമാർ നേരിടുന്ന പ്രാദേശിക പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘വോട്ട് ചോരി’ ക്യാമ്പയിൻ പരാജയമായി മാറി.
No comments