മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിലേക്ക്. യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷ പോറ്റി കോൺഗ്രസ് വേദിയിലെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി. പ്രീയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമര വേദിയിൽ പറഞ്ഞു. ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു.
No comments