മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ
കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
തർക്കത്തിനിടെ പ്രകോപിതനായ പ്രതി കൈയിൽകരുതിയ കത്തി ഉപയോഗിച്ച് ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയ്ക്ക് ജീവൻ നഷ്ടമായി.
പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നാട്ടുകാരും ബന്ധുക്കളുടെയും മൊഴി. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.
No comments